
തിരുവനന്തപുരം: കാർമ്മൽ എച്ച്.എസ്.എസിൽ മെറിറ്റ് ഡേ ചടങ്ങിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ യു.കെ.ജി ക്ലാസിലെത്തിച്ച് ചെറുമകൻ രോഹൻ രോഹിത് ചെന്നിത്തല. അച്ഛാച്ചന്റെ കൈ പിടിച്ച് ക്ലാസിലെത്തിയ രോഹൻ തന്റെ കൂട്ടുകാരെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു. മന്ത്രി വിശേഷങ്ങൾ തിരക്കിയതോടെ കൂട്ടുകാരും ഹാപ്പി. ചടങ്ങിനിടെ രമേശ് ചെന്നിത്തലയുടെ പിറന്നാളിനോടനുബന്ധിച്ച് കേക്കും മുറിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറ സജീവ പങ്കാളികളാകണമെന്നും ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ ഓരോ കുട്ടിയും എടുക്കണമെന്നും മെറിറ്റ് ഡേ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പറഞ്ഞു. ലഹരി മാഫിയയെ തകർക്കാൻ സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്" വലിയ മുന്നേറ്റമാണെന്നും കൂട്ടിച്ചേർത്തു.
സ്‌കൂൾ ഡയറക്ടർ റവ. സിസ്റ്റർ റെനിറ്റയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്ലസ് ടുവിന് മുഴുവൻ മാർക്ക് നേടിയ അഞ്ജന സുശീലിനും എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ ആര്യ ബി. രാജിനും മന്ത്രി പുരസ്‌കാരം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ ജോളി ജോർജ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജോണിക്കുട്ടി ജെയിംസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |