
ആലപ്പുഴ: കുതിച്ചുയരുന്ന കയർ, ചകിരി വില. പോരാത്തതിന് സർക്കാരിൽ നിന്നുള്ള കുടിശികയും. സംസ്ഥാനത്തെ കയർ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി. രണ്ടുമാസത്തിനിടെ ക്ഷാമത്തിന്റെ പേരിൽ തമിഴ്നാട്ടിൽ നിന്നുള്ള ചകിരി, കയർ വിലയിലും വലിയ വർദ്ധനവുണ്ടായി.
കയറ്റുമതി തകർച്ചയും വിലക്കയറ്റവും കൂടിയായതോടെ കരാറുകളിൽ നിന്ന് വ്യവസായികൾ പിന്മാറുന്നു. ഒരുമാസത്തിനിടെ 1000 ടണ്ണിലധികം ഉത്പന്നങ്ങളുടെ വിദേശ ഓർഡറുകളിൽ നിന്നാണ് പിന്മാറിയത്.
രാജ്യത്തെ കയറ്റുമതിയിൽ 50 ശതമാനത്തോളം കയർ ഉത്പന്നങ്ങളാണ്. അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. നാലും അഞ്ചും മാസം മുമ്പ് അന്നത്തെ അസംസ്കൃത സാധനങ്ങളുടെ വിലയനുസരിച്ച് ശേഖരിച്ച ഓർഡറുകൾ പ്രകാരമാണ് ഇപ്പോൾ കയറ്റുമതി. പിന്നീട് വിലമാറ്റം സാദ്ധ്യമല്ല.
പുതുതായി ഓർഡറുകൾ ശേഖരിക്കേണ്ടെന്ന നിലപാടിലാണ് കയറ്റുമതി സ്ഥാപനങ്ങൾ. കയർ ഭൂവസ്ത്രം നിർമ്മാണവും പ്രതിസന്ധിയിലാണ്. വിലക്കയറ്റത്തിൽ സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ കയർ പിരിയെന്ന പോലെ കയറ്റുമതിയും നിശ്ചലമാകും.
വില വർദ്ധന
(മേയ്, നിലവിലെ വില)
കയർ (കിലോയ്ക്ക് ): 40-42...........72-76 രൂപ
ചകിരി (കിലോയ്ക്ക്): 24-27...........44 രൂപ
കുടിശികയും
കൂടി
തൊഴിലുറപ്പ് പദ്ധതിക്ക് കയർ ഭൂവസ്ത്രം വാങ്ങിയ വകയിൽ കയർ കോർപ്പറേഷനും കയർ ഫെഡിനും ഫോം മാറ്റിംഗ്സിനും കിട്ടാനുള്ളത് 74.5 കോടി. കയർ കോർപ്പറേഷനാണ് കൂടുതൽ- 61 കോടി. കുളം, റോഡ്, പുഴയോരം, കനാൽ എന്നിവയുടെ സംരക്ഷണത്തിനാണ് ഭൂവസ്ത്രം വാങ്ങിയത്. തൊഴിലുറപ്പിൽ അസംസ്കൃത സാധനങ്ങൾ വാങ്ങാൻ 75 ശതമാനം തുക കേന്ദ്രവും ബാക്കി 25 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകേണ്ടത്. രണ്ടും നിലവിൽ കുടിശികയാണ്.
വിലക്കയറ്റം മുന്നിൽക്കണ്ട് കാലേക്കൂട്ടി ചകിരിയും കയറും സംഭരിക്കണം. ആഭ്യന്തര ഉത്പാദനം കൂട്ടലും സർക്കാരിന്റെ സാമ്പത്തിക സഹായവുമാണ് പോംവഴി.
- ഉണ്ണി,
സംരംഭകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |