
കൊച്ചി: കേരളതീരത്ത് മുങ്ങിയ എം.എസ്.സി എൽസ -3 കപ്പലിലെ ഒരു യുക്രെയിൻ സ്വദേശിക്കും രണ്ട് ഫിലിപ്പീൻസ് സ്വദേശികൾക്കും കർശന ഉപാധികളോടെ നാട്ടിലേക്ക് മടങ്ങാൻ ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ അനുമതി. ക്യാപ്ടനുൾപ്പെടെ നാല് പേരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. നേരത്തേ 17 പേരെ വിട്ടിരുന്നു. ക്യാപ്ടൻ ഇവാനോവ് അലക്സാണ്ടർ അടക്കം ശേഷിക്കുന്ന ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അനുമതി ലഭിച്ച മൂന്ന് ജീവനക്കാർ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെട്ടവരല്ല. കോസ്റ്റൽ പൊലീസിന്റെ ക്രിമിനൽ കേസിലും പ്രതികളല്ല. പത്ത് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവും നൽകണം. അല്ലെങ്കിൽ ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി. ആവശ്യപ്പെട്ടാൽ സാക്ഷി എന്ന നിലയിൽ ഓൺലൈൻ ഹാജരാകണമെന്ന വ്യവസ്ഥയുമുണ്ട്.
മർച്ചന്റ് ഷിപ്പിംഗ് നിയമപ്രകാരം കേന്ദ്ര സർക്കാർ നൽകിയ പരാതിയിൽ ക്യാപ്ടന്റെയും ചീഫ് എൻജിനിയർ ഒലെക്സി ചോർണെയുടെയും മൊഴി 12ന് തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തും. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ ഇവർക്കൊപ്പം പ്രതികളായ കപ്പലിലെ ചീഫ് ഓഫീസർ, സെക്കൻഡ് എൻജിനിയർ എന്നിവർക്കും മടങ്ങാൻ അനുമതിയായിട്ടില്ല. മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അപാകതയുള്ളതിനാൽ തിരുത്തി നൽകാൻ നിർദ്ദേശിച്ചു. ഹർജി 15ന് പരിഗണിക്കും.
ജീവനക്കാരെ മടങ്ങാൻ അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. മുങ്ങിക്കിടക്കുന്ന കപ്പൽ ഗതാഗതത്തിന് തടസവും മലിനീകരണ ഭീഷണിയുമുണ്ടാക്കുന്നു. ജീവനക്കാരുടെയടക്കം വീഴ്ചയാണ് അപകടത്തിന് കാരണമെന്നും ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ് ഫയൽ ചെയ്ത വിശദീകരണത്തിൽ പറയുന്നു.
എൽസ 3: ചരിവും ചോർച്ചയും
കണ്ടെന്ന് വിഴിഞ്ഞം പോർട്സ്
കൊച്ചി: മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിന് ചരിവു കണ്ടെത്തുകയും കപ്പൽക്കമ്പനിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നതായി അദാനി വിഴിഞ്ഞം പോർട്സ് ഹൈക്കോടതിയെ അറിയിച്ചു. ബല്ലാസ്റ്റ് ടാങ്കിന് ചോർച്ചയുള്ളതായും അറിയിച്ചെന്ന് സി.ഇ.ഒ പ്രദീപ് ജയരാമൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കപ്പൽ അവശിഷ്ടങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്നും തുറമുഖങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ് നൽകിയ ഹർജിയിലാണ് വെളിപ്പെടുത്തൽ.
യാത്രായോഗ്യമെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗിന്റെ സർട്ടിഫിക്കറ്റുള്ള കപ്പൽ പിടിച്ചുവയ്ക്കാൻ തുറമുഖ അധികൃതർക്ക് സാധിക്കില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. വിഷയം ഡിവിഷൻ ബെഞ്ച് അടുത്ത ദിവസം വീണ്ടും പരിഗണിക്കും. 2025 മേയ് 21ന് വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പലിൽ കണ്ടെയ്നറുകൾ കയറ്റുന്ന ജോലികൾ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു വശത്തേക്ക് മൂന്ന് ഡിഗ്രി ചരിവു കണ്ടെത്തിയിരുന്നു. ഇക്കാര്യം ഷിപ് മാസ്റ്ററെ അറിയിച്ചിരുന്നു. വെസ്സൽ ലോഡിംഗ് പ്ലാൻ പ്രകാരമാണ് കണ്ടെയ്നറുകൾ കപ്പലിൽ വച്ചത്. ഹാനികരമായ ചരക്ക് ഉൾപ്പെടുന്ന 13 കണ്ടെയ്നറുകൾ കസ്റ്റംസ് നിയമപ്രകാരം കരുതലോടെയാണ് കൈകാര്യം ചെയ്തത്. സുരക്ഷാ പ്രോട്ടോക്കോളിൽ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |