
തിരുവനന്തപുരം: കനത്തമഴയിൽ വടക്കൻ കേരളത്തിൽ വ്യാപകനാശം. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിലേക്ക് പതിച്ചത് നാശത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ജനത്തെ വലച്ചു. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തികുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
ഇന്നലെ രാവിലെ തൃശൂരിൽ സ്‌കൂൾ പരിസരത്ത് മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി. ക്ലാസ് ആരംഭിക്കുന്നതിന് മുമ്പായതിനാൽ വൻ അപകടം ഒഴിവായി. പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുണ്ടായി. കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലും മഴയിൽ നാശനഷ്ടങ്ങളുണ്ടായി. തിരുവനന്തപുരം മുടവൻമുകളിൽ വീടിന് മുകളിലേക്ക് വാട്ടർ അതോറിട്ടിയുടെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല.
ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച് മുന്നറിയിപ്പില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണം.
ജാഗ്രതാ നിർദ്ദേശവുമായി കെ.എസ്.ഇ.ബി
കാറ്റിലും മഴയിലും മരങ്ങൾ പതിച്ച് വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തേക്ക് പോകരുത്. ഇത്തരം സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ സെക്ഷൻ ഓഫീസിലോ അടിയന്തര സഹായ നമ്പറായ 9496010101ലോ വിവരമറിയിക്കണം. വൈദ്യുതി ലൈനുകൾക്ക് സമീപം ജോലി ചെയ്യുമ്പോഴും മരങ്ങളിൽ കയറുമ്പോഴും ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |