
ശബരിമല: നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നാണ് നിറപുത്തരി. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. കനത്ത മഴ കാരണം ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും നിർദ്ദേശിച്ചിരുന്നെങ്കിലും നൂറുകണക്കിന് തീർത്ഥാടകർ സന്നിധാനത്തെത്തി. അച്ചൻകോവിലിൽ നിന്ന് നെൽക്കതിരുകൾ സന്നിധാനത്തെത്തിച്ചു. ഭക്തരും ഇരുമുടിയിൽ നെൽക്കതിരെത്തിച്ചു.
ഇന്ന് പുലർച്ചെ അഞ്ചിന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുന്ന നെൽക്കറ്റകൾ ശുദ്ധിവരുത്തി ക്ഷേത്രത്തിന് വലംവച്ച് ശ്രീകോവിലിൽ വിഗ്രഹത്തിന് സമീപംവച്ച് ചൈതന്യം നിറയ്ക്കും. ശ്രീകോവിലിലും സോപാനത്തും നെൽക്കതിരുകൾ കെട്ടിയശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് വിതരണം ചെയ്യും. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് നടയടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |