
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ.ശേഷാദ്രിനാഥനെ നിയമിക്കാനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ ആർ.വി.ആർലേക്കർ അംഗീകരിച്ചു. ചെന്നൈയിലായിരുന്ന ഗവർണർ ഓൺലൈനായാണ് അംഗീകാരം നൽകിയത്. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നിയമനത്തെ എതിർത്തിരുന്നു. ഇതുസംബന്ധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ, സർക്കാർ പിൻവാങ്ങിയില്ല. പിന്നാലെയാണ് ഗവർണറുടെ അംഗീകാരം.
മുൻ ജില്ലാ ജഡ്ജിയാണ് ശേഷാദ്രിനാഥൻ. സർവീസിൽ നിന്ന് വിരമിച്ചതിനാൽ നിയമനത്തിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമുണ്ടായിരുന്നില്ല. കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയും, എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയുമായിരുന്നു ശേഷാദ്രിനാഥൻ. സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരത്തും എറണാകുളത്തും വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ചശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി തുടരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |