
തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പേസ് മെഡിസിൻ കോഴ്സ് തുടങ്ങുന്നു. ഈ മാസം തന്നെ പ്രവേശന നടപടികൾ ആരംഭിക്കും. അമേരിക്കൻ മലയാളിയായ അനിൽ മേനോന് റെഷ്യയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാൻ വഴിയൊരുക്കിയ കോഴ്സാണിത്.
'ബയോഅസ്‌ട്രോനോട്ടിക്സ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം" എന്നാണ് പേര്.
ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററാണ് കോഴ്സിന് വേണ്ട സഹായം നൽകുക.
എല്ലാ വർഷവും ജൂലായ് മാസത്തിൽ പ്രവേശനം നടത്തും. രണ്ടുവർഷമാണ് കാലാവധി. ഭാരതത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫെല്ലോഷിപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കും.
ജൂൺ 25ന് ബംഗളൂരൂവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോഴ്സ് ആരംഭിക്കുന്നതിനായി ശ്രീചിത്രയ്ക്ക് വേണ്ടി ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരിയും ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിനായി ഡയറക്ടർ ഡോ. ദിനേശ് കുമാർ സിംഗും കരാർ ഒപ്പിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം കോഴ്സ് തുടങ്ങുന്നത്. ചടങ്ങിൽ
ഐ. എസ്. ആർ. ഒ ചെയർമാൻ ഡോ. വി. നാരായണൻ, ശ്രീ ചിത്ര പ്രസിഡന്റ് ഡോ.ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രവേശന യോഗ്യത
പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ബിരുദം, സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ യോഗ്യതകൾ, പിഎച്ച്.ഡി ബിരുദം എന്നിവയിൽ ഏതെങ്കിലും ഒന്നുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ശ്രീ ചിത്ര വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴ്സിന്റെ ആവശ്യകത
മൈക്രോ ഗ്രാവിറ്റി,കോസ്മിക് റേഡിയേഷൻ, ഐസൊലേഷൻ, മറ്റ് ബഹിരാകാശ ഘടകങ്ങൾ എന്നിവ ദീർഘകാലം ബഹിരാകാശത്ത് ചെലവഴിക്കേണ്ടിവരുന്ന യാത്രികർക്ക് വലിയ വെല്ലിവിളികൾ ഉയർത്താറുണ്ട്. ഇത്തരം സാഹചര്യങ്ങൾ മനുഷ്യരെ ഏതുവിധത്തിൽ ബാധിക്കുമെന്ന് മനസ്സിലാക്കി അനുയോജ്യമായ ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുളളതാണ് സ്പേസ് ബയോ മെഡിക്കൽ കോഴ്സുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |