
ആലപ്പുഴ: ഗവ. സ്കൂളിലെ മണ്ണുകടത്തൽ വിഷയത്തോടെ ജി.സുധാകരനും ആലപ്പുഴയിലെ സി.പി.എമ്മും തമ്മിൽ രാഷ്ട്രീയയുദ്ധം രൂക്ഷമായി. ഇന്നലെ ജി.സുധാകരന്റെ കളർകോടുള്ള എം.എൽ.എ ഓഫീസിലേക്ക് സി.പി.എം മാർച്ച് നടത്തി. മുൻ എം.എൽ.എ എച്ച്.സലാം ഉൾപ്പെടെ പങ്കെടുത്തു. ഓഫീസിന് മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. അമ്പലപ്പുഴ നീർക്കുന്നത്തെ എസ്.ഡി.വി ഗവ യു.പി സ്കൂളിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിൽ മണ്ണ് കടത്തുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ സുധാകരനും സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. മണൽ കടത്ത് ആരോപിച്ചയാളുമായി തല്ലുമുണ്ടായി. കൂടാതെ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാഷ്ട്രീയപ്രസ്ഥാനം നടത്തുന്ന പൊതിച്ചോർ വിതരണം അവസാനിപ്പിക്കണമെന്ന സുധാകന്റെ പരസ്യപരാമർശവും പാർട്ടിയെ ചൊടിപ്പിച്ചു.
പിരിക്കുന്ന പണത്തിന്റെ കണക്ക് നൽകണം
ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് നൽകുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇടതുപക്ഷ യുവജന സംഘടന മുൻകാലങ്ങളിൽ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ചായിരുന്നു നൽകിയിരുന്നത്. ഇപ്പോൾ ഇതിനായി പലരും പണം പിരിക്കുന്നുണ്ട്. പിരിക്കുന്ന പണത്തിന്റെ കണക്ക് ആശുപത്രി വികസന സമിതിക്ക് നൽകണം. ഭക്ഷണം സർക്കാർ നൽകണം. ആശുപത്രിക്ക് വെളിയിൽ ഭക്ഷണം പാചകം ചെയ്ത് അകത്ത് വിതരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും സുധാകരൻ. പ്രതിദിനം 2,500 ഭക്ഷണപ്പൊതി ആവശ്യമുണ്ടെന്നിരിക്കെ വിതരണം സർക്കാർ ഏറ്റെടുത്താൽ ദിവസവും മുടങ്ങാതെ നൽകാൻ സാധിക്കുമെന്ന് ഉറപ്പുണ്ടോയെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം മനു.സി.പുളിക്കൽ ചോദിച്ചു.
സി.പി.എമ്മുകാർക്കെതിരെ പരാതിയുമായി സുധാകരൻ
ആലപ്പുഴ: നീർക്കുന്നം ഗവ.യു.പി സ്കൂളിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിലെ മണൽ കടത്ത് അന്വേഷിക്കാനെത്തിയ തന്നെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ജി.സുധാകരൻ എം.എൽ.എ. സ്പീക്കർക്കും ആഭ്യന്തര, വിദ്യാഭ്യാസ, തദ്ദേശ വകുപ്പ് മന്ത്രിമാർക്കും പരാതിയും നൽകി. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായിട്ടും പൊലീസ് നോക്കിനിന്നു. വിവരങ്ങൾ തിരക്കാൻ വിളിച്ചത് പഞ്ചായത്ത് സെക്രട്ടറിയെ മാത്രമാണ്. സെക്രട്ടറി ഗുണ്ടകളെയും കൂട്ടി വന്നെന്നാണ് തദ്ദേശ വകുപ്പിന് നൽകിയ പരാതി. കഴിഞ്ഞ എട്ട് വർഷമായി പി.ടി.എ ഭാരവാഹികളിൽ ചിലർ വൻഅഴിമതിയാണ് നടത്തുന്നതെന്ന് ജി.സുധാകരൻ ആരോപിച്ചു. സർക്കാർ ഉത്തരവുണ്ടായിട്ടും പി.ടി.എ പിരിച്ചുവിട്ടില്ല. ഒൻപത് എൽ.ഡി.എഫ് പഞ്ചായത്ത് മെമ്പർക്കൊപ്പമാണ് സെക്രട്ടറി വന്നത്. അഴിമതി ആരോപണം ഉന്നയിച്ച രക്ഷിതാവിനെ അടിച്ച് താഴെയിട്ട് ചവിട്ടി. സ്കൂളിലെ കൊള്ളയടി പ്രത്യേകം അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
തെരുവിലെ വിചാരണ ഫാസിസ്റ്റ് ശൈലി
ജി.സുധാകരൻ എം.എൽ.എയെ തെരുവിൽ വിചാരണ ചെയ്യാനുള്ള സി.പി.എം നീക്കം ഫാസിസ്റ്റ് ശൈലിക്ക് തെളിവാണ്. ജി.സുധാകരൻ എം.എൽ.എ ഒറ്റയ്ക്കല്ല. ജനങ്ങളും യു.ഡി.എഫും ഒപ്പമുണ്ട്. കേരളത്തിലെ ദേശീയപാതയിൽ സുരക്ഷാ ഓഡിറ്റിംഗ് അത്യാവശ്യമാണ്. ഗൺമാൻമാർ മർദ്ദിച്ച കേസിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും.
കെ.സി.വേണുഗോപാൽ എം.പി
എ.ഐ.സി.സി ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |