
തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫിലിം ഓഫീസറായിരുന്ന കരുമം കെ.ആർ.എ.എ 2 ൽ കൃഷ്ണഭവനിൽ സുധീർ ചിത്രാഞ്ജലി (70)നിര്യാതനായി. അർബുദരോഗ ചികിത്സയിലായിരുന്നു. സംസ്കാരംഇന്ന് രാവിലെ 8.30 ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രോസസിംഗിൽ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം മെരിലാൻ്റ് സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ ചിത്രലേഖ സ്റ്റുഡിയോയിലും പ്രവർത്തിച്ചു. ചിത്രാഞ്‌ജലി സ്റ്റുഡിയോ ആരംഭിച്ചതു മുതൽ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ആരംഭിച്ച് ഡിജിറ്റൽ ടെക്നോളജിയുടെ വരവോടെ ഫിലിം ലാബ് പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ ചിത്രാഞ്ജലിയിൽ പ്രവർത്തിച്ചു. 500ലേറെ ചിത്രങ്ങളിൽ പ്രോസസിംഗിൽ പ്രവർത്തിച്ചു. 2014ൽ വിരമിച്ചു.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ച മോഹിനിയാട്ടം എന്ന ഡോക്യുമെന്ററിയിലൂടെ ദേശീയ അവാർഡും, ഡാനി, ഒരിടം , സൂഫി പറഞ്ഞ കഥ, ബയോസ്കോപ്പ് എന്നീ ചിത്രങ്ങളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന അവാർഡും ചിത്രാഞ്ജലിക്കു നേടാനായതിന് പിന്നിൽ സുധീറിൻ്റെ അദ്ധ്വാനമുണ്ടായിരുന്നു. ഭാര്യ:സജിത. മകൾ: ശ്രുതി സുധീർ. മരുമകൻ:രജിപ്രസാദ്(ഛായാഗ്രാഹകൻ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |