
തിരുവനന്തപുരം: സപ്ലൈകോയിലും മദ്യവിൽപ്പന ശാലകൾ തുറക്കാനുള്ള ധവളപത്രത്തിലെ നിർദ്ദേശം യു.ഡി.എഫ് സർക്കാർ ഭേദഗതികളോടെ നടപ്പിലാക്കിയേക്കും. ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. ധന, നിയമവകുപ്പുകളുമായി ചർച്ച ചെയ്താകും സമിതിക്ക് രൂപം നൽകുക. പൊതുമേഖലാ സ്ഥാപനങ്ങളായ സപ്ലൈകോയേയും ബെവ്‌കോയേയും ലയിപ്പിക്കണമെന്നാണ് ധവളപത്രത്തിലെ ശുപാർശ.
മദ്യം വിൽക്കുന്നതിലെ ലാഭം കൊണ്ട് സപ്ളൈകോയുടെ അവശ്യസാധന സബ്സിഡിയുടെ നഷ്ടം നികത്താൻ ഇരുസ്ഥാപനങ്ങളെയും രണ്ട് ഡിവിഷനുകളായി നിലനിറുത്തി ലയിപ്പിക്കണമെന്നാണ് നിർദ്ദേശം. വിപണി ഇടപെടലിൽ പ്രതിവർഷം 200 കോടി രൂപയിലേറെ നഷ്ടമാണ് സിവിൽ സപ്ലൈസ് കോർപ്പറേഷനുണ്ടാകുന്നത്. മദ്യ വിൽപ്പനയിലൂടെ ഈ നഷ്ടം മറികടക്കാൻ സാധിച്ചാൽ കൂടുതൽ സബ്സിഡി നൽകി അവശ്യസാധനങ്ങളുടെ വില വർദ്ധന തടയാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
എൽ.ഡി.എഫ്
കാലത്തും ആലോചന
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷനു കീഴിൽ ഓരോ ജില്ലയിലും നിശ്ചിത എണ്ണം പ്രീമിയം മദ്യവിൽപ്പനശാലകൾ ആരംഭിക്കാൻ ആലോചിച്ചെങ്കിലും ബിവറേജസ് കോർപ്പറേഷന്റെയും എക്‌സൈസ് വകുപ്പിന്റെയും എതിർപ്പുമൂലം വേണ്ടെന്നുവച്ചിരുന്നു. പ്രീമിയം മദ്യവിൽപ്പനശാലകളിലൂടെ ലഭിക്കുന്ന ലാഭം സപ്ലൈകോയുടെ വിൽപ്പനശാലകളിലെ നഷ്ടം നികത്താൻ ഉപയോഗിക്കാമെന്ന ആശയം ഭക്ഷ്യപൊതുവിതരണ വകുപ്പ് മുന്നോട്ടു വച്ചതിനെ തുടർന്നായിരുന്നു ഇത്.
എന്നാൽ, നേരിട്ടു കമ്പനികളിൽ നിന്നു മദ്യം വാങ്ങി വിറ്റാൽ മാത്രമേ കാര്യമായ ലാഭമുണ്ടാകുകയുള്ളൂവെന്നും ബെവ്‌കോയിൽ നിന്നു ലഭിക്കുന്ന മദ്യം സപ്ലൈകോയുടെ വിൽപ്പനകേന്ദ്രങ്ങൾ വഴി വിൽക്കുമ്പോൾ കമ്മിഷൻ കുറവായിരിക്കുമെന്ന കണ്ടെത്തലിൽ ഫയൽ നീക്കം അന്ന് അവസാനിപ്പിക്കുകയായിരുന്നു.
പകരം കൂടുതൽ പെട്രോൾ പമ്പുകൾ സപ്ലൈകോയുടെ കീഴിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം, പെട്രോൾ പമ്പുകൾ കൊണ്ട് നഷ്ടം നികത്താനാകില്ലെന്ന് സപ്ളൈകോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |