
ഇനി കാണേണ്ട
ചങ്ങനാശേരി: മുഖ്യമന്ത്രി വി.ഡി. സതീശനെ കാണണമെന്ന് രണ്ടുതവണ ദൂതൻ മുഖേനെ ആവശ്യപ്പെട്ടിട്ടും സമയം അനുവദിച്ചില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സ്വന്തം കാര്യത്തിനു വേണ്ടിയല്ല, മുൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് ശ്രമിച്ചത്. എൻ.എസ്.എസ് ആസ്ഥാനത്ത് ബഡ്ജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പല സമുദായ നേതാക്കളേയും അന്വേഷിച്ചു പോകുന്നുണ്ട്. എൻ.എസ്.എസ് ആസ്ഥാനത്ത് വന്നില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ ഇനി ഇവരെ കാണാൻ ഉദ്ദേശിക്കുന്നില്ല, കാണുകയും വേണ്ട. എൻ.എസ്.എസിനെ ആരു വിചാരിച്ചാലും ഒരു ചുക്കും ചെയ്യാനില്ല. ഞങ്ങളെ വർഗീയവാദികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എല്ലാ മേഖലയിലും എൻ.എസ്.എസിനെ എതിർക്കാൻ ശ്രമിക്കുകയാണ്. എൻ.എസ്.എസിനെതിരെ നിൽക്കുന്നവരെ സ്ഥാനമാനങ്ങൾ നൽകി കൂടെ നിറുത്തുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളും പൂർണമായും അവഗണിക്കുകയാണ്. വോട്ട് ബാങ്ക് എന്നു പറയുന്നവർ ന്യൂനപക്ഷങ്ങളെ കൂടെനിറുത്തി, നായർ സമുദായത്തെ അകറ്റുന്നു. അർഹമായത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ലഭിച്ചില്ലെങ്കിൽ കോടതി മാത്രമാണ് അഭയം.
എൻ.എസ്.എസിന്റെ വോട്ടു വാങ്ങി കഴിഞ്ഞാൽ പിന്നെ നായരെ കണ്ട പുറപ്പാടില്ല. മറ്റു സമുദായക്കാർ അവരുടെ സ്വന്തം സമുദായമെന്നു പറയുമ്പോൾ നായർ സമുദായത്തിൽപ്പെട്ടവർ ഓടി ഒളിക്കുകയാണ്. അങ്ങനെയുള്ളവരെ അകറ്റിനിറുത്തുക തന്നെവേണം. എൻ.എസ്.എസിന് വർഗീയതയില്ല. രാഷ്ട്രീയ പാർട്ടികൾ സ്ഥാനമാനങ്ങൾ നൽകുന്നതിനും എം.എൽ.എയാക്കുന്നതിനും ജാതി നോക്കുന്ന പ്രവണത തുടരുകയാണ്. ഇത് നമ്മൾ തിരിച്ചറിയണം. ഒരുമിച്ചു നിന്നാൽ നമുക്കും 20 സീറ്റുകളിലെങ്കിലും നമ്മുടെ ആളുകളെ ജയിപ്പിക്കാൻ കഴിയുമെന്നും സുകുമാരൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |