
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടില്ലെങ്കിലും സെക്രട്ടേറിയറ്റ് കവാടം കടക്കാൻ മാദ്ധ്യമപ്രവർത്തകർക്കുൾപ്പെടെ അനാവശ്യ തടസങ്ങളുമായി ഉദ്യോഗസ്ഥർ. ഭരണം മാറിയതോടെ, അനുവദിക്കപ്പെട്ട സമയത്തും അല്ലാത്തപ്പോഴും സന്ദർശകരുടെ തള്ളിക്കയറ്റമായിരുന്നു.
ഇത് ഒഴിവാക്കണമെന്ന നിർദ്ദേശത്തിന്റെ മറപിടിച്ചാണ് മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടെ വിലക്കുന്നത്. തിരക്ക് കുറയ്ക്കാൻ മുൻ സർക്കാറിലേത് പോലെ വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെ സന്ദർശകർക്കുള്ള സമയം നിജപ്പെടുത്തി. മുഖ്യമന്ത്രിയാവട്ടെ രാത്രി എട്ട് വരെ സന്ദർശകരെ കാണും. പാസ് മുഖേനയോ വകുപ്പുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലോയാണ് സന്ദർശനം. കന്റോൺമെന്റ് ഗേറ്റ് വഴിയാണ് സാധാരണ മാദ്ധ്യമങ്ങൾക്കുൾപ്പെടെ പ്രവേശനം. നോർത്ത് ഗേറ്റ് (സമരഗേറ്റ്) വലിയ ഇടവേളയ്ക്ക് ശേഷം തുറന്നെങ്കിലും സമരം വീണ്ടും സജീവമായതോടെ അതും അടച്ചു. തിരക്ക് ഒഴിവാക്കാൻ സമയക്രമം കർശനമാക്കിയതല്ലാതെ വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ബഡ്ജറ്റ് തയ്യാറാക്കലിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രി ചുരുങ്ങിയ സമയത്തേ ഓഫീസിലുണ്ടാകൂ. 'കേരളം പറഞ്ഞു,കേറിവാ മക്കളേ' എന്നെഴുതി കന്റോൺമെന്റ് ഗേറ്റിന് മുന്നിലെഴുതി എൽ.ഡി.എഫ് ഭരണകാലത്തെ കടുത്തനിയന്ത്രണത്തെ പരിഹസിച്ച ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനും വിലക്കിനെ കുറിച്ച് മിണ്ടാട്ടമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |