
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബഡ്ജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചത് യു.ഡി.എഫിനകത്തും കോൺഗ്രസ് പാർട്ടിയിലും പുറത്തും വിവാദമായിരുന്നു. നികുതി ഇളവ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ.
ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ലെന്ന് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. കൂട്ടായ ആലോചന എന്നത് ജനാധിപത്യത്തിൽ ഒരു മോശപ്പെട്ട സംസ്കാരമല്ല. എത്രയോ നല്ല കാര്യങ്ങൾ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരണങ്ങൾക്ക് ചിലവഴിക്കുന്നത് വലിയ നഷ്ടമാണ്. ലക്ഷ്യങ്ങൾ നല്ലതാകാം കാഴ്ചപ്പാടുകൾ മികച്ചതാകാം. പക്ഷേ അതെല്ലാം നടപ്പിലാക്കാനുള്ള വഴികളും നല്ലത് തന്നെയാകണം. നല്ലതെല്ലാം നന്നായി തന്നെ ചെയ്യുമ്പോഴാണ് നന്മകൾ വിതരണം ചെയ്യൂക. അല്ലെങ്കിൽ ഭൂതകാല വീഴ്ചകളുടെ ആവർത്തന സാമ്യം തോന്നിയേക്കാമെന്നും ജിന്റോ ജോൺ പറയുന്നു.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ല. കൂട്ടായ ആലോചന എന്നത് ജനാധിപത്യത്തിൽ ഒരു മോശപ്പെട്ട സംസ്‍കാരവുമല്ല. എത്രയോ നല്ല കാര്യങ്ങൾ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരങ്ങൾക്ക് ചിലവഴിക്കുന്നത് വലിയ നഷ്ടമാണ്. ലക്ഷ്യങ്ങൾ നല്ലതാകാം കാഴ്ചപ്പാടുകൾ മികച്ചതാകാം. പക്ഷേ അതെല്ലാം നടപ്പിലാക്കാനുള്ള വഴികളും നല്ലത് തന്നെയാകണം. നല്ലതെല്ലാം നന്നായി തന്നെ ചെയ്യുമ്പോഴാണ് നന്മകൾ വിതരണം ചെയ്യൂക. അല്ലെങ്കിൽ ഭൂതകാല വീഴ്ചകളുടെ ആവർത്തന സാമ്യം തോന്നിയേക്കാം.
ശരിതെറ്റുകളുടെ തർക്കങ്ങൾ മാറ്റിനിർത്തിയാലും ബാർകോഴ ആരോപണം ഒരുപാട് നന്മകളുടെ നേരനുഭവങ്ങൾ സമ്മാനിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ തോൽപ്പിച്ച ചിലതിൽ ഒന്നായിരുന്നു. ആ ആരോപണം മറന്ന് അതിനെല്ലാം കാരണമായ പാർട്ടിയെ സിപിഎം ചുമന്നെങ്കിലും അവരോടുള്ള മറുചോദ്യമാക്കരുത് വർത്തമാനകാല തീരുമാനങ്ങൾ. ആരോപണങ്ങൾ ഉന്നയിക്കാൻ പിണറായിസ്റ്റുകൾക്കും പ്രത്യേകമായി അന്നത്തെ എക്സൈസ് മന്ത്രിക്കും തരിമ്പും അവകാശമില്ല. പക്ഷേ പൊതുജനങ്ങൾക്ക് ഉണ്ടെന്ന് ഓർക്കുന്നത് ജനാധിപത്യത്തിന്റെ മര്യാദ ശീലങ്ങൾ ആകണം. ലോട്ടറിയും മദ്യവും മണൽ കച്ചവടവും അല്ലാതെയുള്ള മാജിക്ക് ആണ് കേരള വികസനത്തിന്റെ പുതുയുഗത്തിൽ കാത്തിരിക്കുന്നത്. ബാക്കിയെല്ലാം ഐസക്ക് ഇക്കണോമിക്സിന്റെ പ്രേതാവേശം പോലെയാകും. ഇവയിൽ ഏതായാലും ദൂരവ്യാപക സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കാത്തുവക്കുന്നതാണ്.
സുതാര്യതയില്ലാത്ത ഏത് നിലപാടും, കാരണം ബോധ്യപ്പെടുത്താനാവാത്ത പ്രഖ്യാപനങ്ങളും പൊതുനിരത്തിൽ മറുപടി ഇല്ലാത്തവരാക്കുന്നത് കയ്യടിച്ചു മുദ്രാവാക്യം വിളിച്ച സാധാരണ പ്രവർത്തകരാണ്. പത്ത് കൊല്ലങ്ങളുടെ പടവെട്ട് കഴിഞ്ഞ് ഒന്ന് ശ്വാസം എടുത്തിട്ട് ന്യായീകരണത്തിന് ഇറങ്ങിയില്ലെങ്കിൽ പതറിപ്പോകും ചിലപ്പോൾ. ചോദ്യങ്ങൾക്ക് ചാട്ടുളി പോലുള്ള ഉത്തരം പറഞ്ഞ് ശീലമുള്ളവർക്ക് തൊണ്ടയടയുന്ന പരുങ്ങൽ സമ്മാനിക്കരുത്... മുന്നിൽ നിന്ന് ഉത്തരം പറയേണ്ടവർ ഒതുങ്ങി നടക്കുന്ന ഓരോ മണിക്കൂറും ഉത്തരമില്ലാതെ കുഴയുന്നത് ഉത്തരവാദികൾ അല്ലാത്തവരാണ്. ഓർക്കണേ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |