
ന്യൂഡൽഹി:ഫുൾബോൾ താരം മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയതെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. സർക്കാരിന് പണം നഷ്ടമായിട്ടില്ലെന്ന മുൻ മന്ത്രി വി. അബ്ദുറഹ്മാന്റെ വാദത്തിൽ കഴമ്പില്ല.
സർക്കാരിന് നിയപരമായ ബാധ്യത കൂടിയുണ്ട്. 126 കോടി രൂപ നൽകിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന് നഷ്ടമാണ്. കരാറിൽ പങ്കാളിത്തമുണ്ടെങ്കിൽ പണം തിരികെ ലഭിക്കേണ്ടതാണ്. വിദേശത്തേക്ക് അയച്ച പണം എങ്ങോട്ട് പോയി.
പണം അയയ്ക്കാൻ അനുമതി ലഭിച്ചതുകൊണ്ടു മാത്രം ഒരു കരാർ സുതാര്യമാകില്ല. ആക്ഷേപം നേരിടുന്ന ആർ.ബി.സി കമ്പനിക്ക് പണം നൽകിയതിലൂടെ സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനാണ് നീക്കം നടന്നത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.
ഇരുപത് ദിവസം മുമ്പ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയെ മുന്നിൽ നിറുത്തിയാണ് ഇടപാടുകൾ. പശ്ചാത്തലം പരിശോധിച്ചില്ല. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിഞ്ഞിരുന്നോയെന്ന് ജനീഷ് ചോദിച്ചു.
മുൻ മന്ത്രിയുടെ വിദേശയാത്രയ്ക്കായി 14 ലക്ഷം രൂപ സർക്കാരാണ് ചിലവഴിച്ചത്. ഇത് ദുരുപയോഗമാണ്.
അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ഇ-മെയിൽ ആശയവിനിമങ്ങൾ 'സി.സി' വച്ച് സർക്കാരുമായി ബന്ധമില്ലാത്ത അമീറ ഐഷ ബീഗത്തിന് കൈമാറിയത് എന്തിനാണ്?
തുടക്കം മുതൽ ദുരൂഹതയാണ്. കരാർ നടപടികളിൽ ഗുരുതര വീഴ്ചകളാണ്. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ ചട്ടലംഘനമാണ്. ആദ്യ ഘട്ടത്തിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടായിരുന്നില്ല. ഫിഫയോ, അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനോ, കേരളാ ഫുട്‌ബോൾ അസോസിയേഷനോ അറിഞ്ഞിട്ടില്ല.
അർജന്റീനയുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് പിണറായി
അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ കത്ത് തനിക്ക് ലഭിച്ചില്ലെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ല. അത്രയും വിഷയങ്ങൾ താൻ മനസ്സിലാക്കിയിട്ടുമില്ല.
മെസ്സി വരുന്നതിന് ആവശ്യമായ ചില നടപടികൾ ഉണ്ടായി. അവരുടേതായ കാരണത്താൽ വരാനായില്ല. അതിനെക്കുറിച്ച് എന്ത് അന്വേഷണം നടത്താനാണ്. മുന്നോടിയായി അന്താരാഷ്ട്ര നിലവാരത്തിലുള്ളതാക്കാൻ കലൂർ സ്റ്റേഡിയം വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നു.എന്തായാലും ഇടപാടുകളിൽ യാതൊരു ക്രമക്കേടുമില്ല. അബ്ദുറഹ്മാൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിക്ക് സ്പെയിനിൽ പോകുന്നതിന് അർജന്റീനയുമായി കരാറൊന്നും വേണ്ട. നാട്ടിലാകെ പ്രശ്നമുണ്ടാകുമ്പോൾ ശ്രദ്ധതിരിക്കാൻ കുറച്ചു പ്രശ്നം തിരിച്ചുമിരിക്കട്ടെ എന്ന ആലോചനയൊക്കെ മറുഭാഗത്തുണ്ടാകും. അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |