
കണ്ണൂർ: പാർട്ടി പ്രവർത്തന ഫണ്ടിനായി സി.പി.എം പ്രഖ്യാപിച്ച ബക്കറ്റ് പിരിവ് അടുത്ത മാസത്തേക്ക് മാറ്റി. കീഴ്ഘടകങ്ങളിൽനിന്ന് ഉയർന്ന എതിർപ്പിനെത്തുടർന്നാണ് നടപടി. കേന്ദ്ര കമ്മിറ്റി നിർദ്ദേശപ്രകാരം ഈ മാസം 16 മുതൽ ആരംഭിക്കാനിരുന്ന പിരിവാണ് നീട്ടിയത്. രസീത് നൽകാതെയുള്ള പിരിവിനെതിരെയും ടാർജറ്റ് തുക ഉയർത്തിയതിനെതിരെയും കണ്ണൂരിലാണ് പ്രതിഷേധം ഏറ്റവും ശക്തമായത്.
കാലവർഷക്കെടുതിയും ഓണക്കാലവും ഒത്തുവന്ന ഘട്ടത്തിൽ ജനങ്ങളെ ഫണ്ട് പിരിവിനായി സമീപിക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലാണ് ബ്രാഞ്ച് യോഗങ്ങളിൽ പ്രബലമായത്. തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് ക്ഷീണിതമായ പാർട്ടിക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്കയും ഉയർന്നു. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ടിലും ഓഫീസ് നിർമ്മാണ ഫണ്ടിലും ക്രമക്കേട് നടന്നെന്ന ആരോപണം ഇനിയും പരിഹരിച്ചിട്ടില്ല. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടിയും അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു.
എൽ.ഡി.എഫ് യോഗം 17ന്
മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഇടതുമുന്നണി യോഗം ആഗസ്റ്റ് 17ന് ചേരും. വൈകിട്ട് 4ന് എ.കെ.ജി സെന്ററിലാണ് യോഗം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടതോടെ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് യോഗം ചേരാനാവാതെ നീണ്ടുപോയത്. 17ലെ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സി.പി.ഐ തീരുമാനം. തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ഒരു തവണ മാത്രമാണ് എൽ.ഡി.എഫ് യോഗം ചേർന്നത്.
ചൊവ്വാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് മുന്നണി യോഗം ചേരാൻ നിർദ്ദേശിച്ചത്. സി.പി.ഐയുമായും മറ്റ് പാർട്ടികളുടെ നേതാക്കളുമായും ചർച്ച നടത്തിയാണ് തീയതി നിശ്ചയിച്ചത്. സർക്കാരിനെതിരായി യോജിച്ച പ്രക്ഷോഭത്തിനു പോലും മുന്നണി നേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതി ഘടകകക്ഷികൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് യോഗം വിളിക്കുന്നത്. ഉപനേതാവ് വിഷയത്തിൽ വിശദമായ ചർച്ച യോഗത്തിലുണ്ടായേക്കും. ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്നാണ് സി.പി.എം നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |