
തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്ന ജില്ലകളിലെ നേതൃനിരയിൽ അഴിച്ചുപണിക്ക്
.സിപിഎം. യുവാക്കളെ കൂടുതലായി നേതൃതലത്തിലേക്ക് എത്തിക്കുന്ന തരത്തിലായിരിക്കും പുനഃസംഘടന. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകൾ, വ്യക്തിപരമായ ചുമതല നിർവഹിക്കുന്നതിലെ പാളിച്ച, ചേരിതിരിവ് എന്നിവ ഉണ്ടായ ജില്ലകളിലാണ് അഴിച്ചുപണി.
കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം
ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റികളിലാണ് പുനഃസംഘടന ആലോചിക്കുന്നത്. കണ്ണൂർ ജില്ലയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടായേക്കും. പാർട്ടിയുടെ ശക്തി കേന്ദ്രത്തിലുണ്ടായ കനത്ത തിരിച്ചടിക്ക് പരിഹാരം കണ്ടേതീരൂ എന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണത്തിൽ ഗുരുതര വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണ്. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ മാറ്റണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.പക്ഷേ, പിണറായി പക്ഷത്തിന്റെ നിലപാട് നിർണായകമാണ്. മാറ്റിയാൽ ടി.വി.രാജേഷിനും വത്സൻ പനോളിയ്ക്കുമാണ് സാധ്യത.
തിരുവനന്തപുരം ജില്ലയിലും പുനഃസംഘടന ഉണ്ടാകും. എം.എൽ.എയായ വി.ജോയി ജില്ലാ സെക്രട്ടറിയായി തുടരുന്നത് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയിൽ വിമർശന വിധേയമായിരുന്നു. വി.ശിവൻകുട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതിനാൽ മാറ്റം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വം ചിന്തിക്കുന്നത്. ജോയിയെ മാറ്റിയാൽ സമവാക്യങ്ങൾ മാറും. ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും വിപുലീകരിക്കും.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ശക്തികേന്ദ്രമായ കൊല്ലം ജില്ലയിലുണ്ടായ തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യമാണ്. കോഴിക്കോട് 13 സീറ്റിൽ 12ലും പരാജയപ്പെട്ടു.
പത്തംനതിട്ടയിൽ നേതാക്കളുടെ ചേരിതിരിവാണ് എല്ലാ സീറ്റും നഷ്ടപ്പെടാൻ ഇടയാക്കിയത്. ഇപ്പോഴും ചേരിതിരിവ് ശക്തമാണ്. കോട്ടയത്ത് പാർട്ടി വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്ന അവസ്ഥയുമുണ്ടായി. കാസർകോട് ജില്ലയിൽ പാർട്ടി വോട്ടുകൾ ചോർന്നത് ബി.ജെ.പിക്ക് ഗുണം ചെയ്തു. മഞ്ചേശ്വരം, കാസർകോട്, മലമ്പുഴ, പാലക്കാട്, തിരുവല്ല, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ പാർട്ടിവോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചു. പ്രാദേശിക പ്രശ്നങ്ങളിൽ ജില്ലാ നേതൃത്വം കൃത്യമായി ഇടപെടാത്തത് പ്രശ്നം വഷളക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |