തിരുവനന്തപുരം: അനധികൃത കൈയ്യേറ്റങ്ങൾ കണ്ടെത്തുന്നതിന് കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്താൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എ.കെ.ജി സെന്ററിന് വേണ്ടി സർവകലാശാലയുടെ ഭൂമി കൈയ്യേറിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഭൂമി അളക്കാൻ സർവ്വേ ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തും.1977 ൽ എ.കെ ആൻറണി സർക്കാർ എ.കെ.ജി സ്മാരക സമിതിക്ക് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടു നൽകിയിരുന്നു. പിന്നീട് സർവകലാശാലയുടെ ഭൂമി കൈയ്യേറിയെന്ന് ആരോപണം ഉയർന്നിരുന്നു. വിഷയം സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ സി.പി.എം അംഗങ്ങൾ എതിർത്തില്ല.
വിരമിച്ച സർവകലാശാല പ്രൊഫസർമാർക്ക് എമിററ്റസ് പ്രൊഫസർഷിപ്പ് നൽകുന്നതിന് യു.ജി.സി നിബന്ധനകളുടെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഒഴിവുള്ള ഡ്രൈവർ തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. നൂറു കോടിയുടെ പി എം ഉഷ പദ്ധതിയിൽ മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സർവകലാശാല നേരിട്ട് ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിന് ചൊവ്വാഴ്ച യോഗം ചേരും.
താത്കാലിക ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ സർവകലാശാല വിഹിതം അടക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുന്നതിന് പ്രത്യേക പ്രതിനിധി സംഘത്തെ അയയ്ക്കും. ആശ്വാസ നടപടിയെന്ന നിലയിൽ വിരമിച്ച ജീവനക്കാർക്ക് അവർ അടച്ച തുക പലിശ സഹിതം നൽകും. നിലവിലെ ജീവനക്കാർക്ക് അവർ അടച്ച തുകയുടെ വിഹിതത്തിന്റെ 50 ശതമാനം വായ്പയായി നൽകും. വി.സി ഡോ: മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |