
തിരുവനന്തപുരം: മംഗലാപുരത്ത് പോയപ്പോൾ കണ്ടത് ഏജന്റിനെയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്ക് അദാനിയുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ബന്ധുവിനെയാണ് മംഗലാപുരത്ത് വച്ച് കണ്ടത്. അദ്ദേഹത്തിന് കോഴിക്കോട്ടും കാസർകോട്ടുമൊക്കെ കുടുംബ ബന്ധങ്ങളുണ്ട്. വിമാനത്താവളത്തിലിറങ്ങിയപ്പോൾ അദ്ദേഹവുമായി സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മന്ത്രിസഭയുണ്ടാക്കാനാണോ അദാനിയെ കണ്ടതെന്നും സതീശൻ പരിഹസിച്ചു. സി.പി.എമ്മിന്റെ വ്യാജപ്രചാരണമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയത് വ്യക്തിപരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.ജി. സർവകലാശാലാ സിൻഡിക്കേറ്റിൽ യു.ഡി,എഫ് വന്നതോടെ കാവിവത്കരണമെന്ന ആരോപണം ശരിയല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സിൻഡിക്കേറ്റിലേക്ക് ബി.ജെ.പിക്കാർ എത്തിയതിലെ നടപടി ക്രമങ്ങൾ യു.ഡി,എഫ് സർക്കാർ വരുംമുൻപ് നടന്നതാണ്. ഇക്കാര്യം പരിശോധിച്ച് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സണ്ണി ജോസഫ് ബന്ധുവിനെ പേഴ്സണൽ സ്റ്റാഫാക്കിയത് പരിശോധിച്ച് നടപടിയെടുത്തു. സർക്കാരിന്റെ ഭാഗത്ത് തെറ്റും ശരിയുമുണ്ടാകാം. തെറ്റ് കണ്ടപ്പോൾ തിരുത്തി. നവീൻ ബാബു കേസിലെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും കോടതി നടപടികൾ കൂടി പരിശോധിച്ചായിരിക്കും വിജ്ഞാപനം ഇറക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |