
തിരുവനന്തപുരം: ബി.എഡ് ട്രെയിനിംഗ് കോളേജുകൾ ആർട് സ് ആൻഡ് സയൻസ് കോളേജുകളുടെ ഭാഗമാവും.
വ്യത്യസ്ത പഠനവകുപ്പുകളുള്ള (മൾട്ടി ഡിസിപ്ലിനറി) സ്ഥാപനങ്ങൾക്ക് ബി.എഡ് അനുവദിക്കണമെന്ന കേന്ദ്രനയപ്രകാരമാണിത്.
കൂട്ടിച്ചേർക്കുമ്പോൾ ബി.എഡ് കോളേജ് അതേരീതിയിൽ തുടരില്ല. പകരം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 'സ്‌കൂൾ ഒഫ് എജ്യുക്കേഷൻ' ആയി മാറും. ബി.എഡ് കോളേജിന്റെ പ്രിൻസിപ്പൽ ഈ വകുപ്പിന്റെ ഡയറക്ടറാവും.2028 മുതൽ രണ്ടുഘട്ടങ്ങളിലായി പരിഷ്കാരങ്ങൾ നടപ്പാക്കും.
കേരളത്തിൽ 188 ട്രെയിനിംഗ് കോളേജുകളിലായി 16000 ബി.എഡ് സീറ്റുകളുണ്ട്. സർക്കാർ കോളേജുകൾക്ക് സമീപമുള്ള സർക്കാർ ബി.എഡ് കോളേജുകൾ സംയോജിപ്പിച്ച് ഒറ്റ യൂണിറ്റാക്കും. സർക്കാർ കോളേജും എയ്ഡഡ് കോളേജും കൂട്ടിച്ചേർക്കാൻ ധാരണാപത്രം ഒപ്പിടും. സ്വാശ്രയ ബി.എഡ് കോളേജുകളെ മറ്റ് സ്വാശ്രയ കോളേജുകളുമായും കൂട്ടിച്ചേർക്കാം.
ഒറ്റപ്പെട്ട ബി.എഡ് കോളേജുകൾക്ക് ഇളവ് നൽകണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടും. ഇവിടെ കുട്ടികളുണ്ടെങ്കിൽ രണ്ടുവർഷ കോഴ്സ് തുടരാനനുവദിക്കും.
ഒരേ മാനേജ്‌മെന്റിന് കീഴിലുള്ള ബി.എഡ്- ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സമീപപ്രദേശത്താണെങ്കിൽൽ സംയോജിപ്പിക്കും. ഇതിനായുള്ള മാപ്പിംഗ് സർവകലാശാലകൾ തുടങ്ങിയിട്ടുണ്ട്.
2028ൽ നടപടികൾ പൂർത്തിയാക്കാനാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കർമ്മപദ്ധതിയിലുള്ളത്.
വരുന്നത് നാലുവർഷ
ഇന്റഗ്രേറ്റഡ് ബി.എഡ്
പ്ലസ്ടുക്കാർക്ക് നാലുവർഷത്തെ ഇന്റഗ്രേറ്റ് ബി.എഡ് കോഴ്സിൽ ചേരാനാണ് ബി.എഡ് സെന്ററുകൾ ആർട്സ് ആൻഡ് സയൻസ് കോളേജുകളുമായി കൂട്ടിച്ചേർക്കുന്നത്.
പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം, ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ നേടിയവർക്ക് ഒരുവർഷം എന്നിങ്ങനെയാവും കോഴ്സിന്റെ ദൈർഘ്യം. ബി.എ, ബിഎസ്‌സി, ബികോം എന്നിങ്ങനെ മൂന്ന് സ്ട്രീമുകൾക്കൊപ്പവും നാലുവർഷ ബി.എഡ് പഠിക്കാം.
ഒരേസമയം, ഡിഗ്രിയും ബി.എഡും നേടാം. ഉപരിപഠനം ഡിഗ്രി വിഷയത്തിലോ എം.എഡിനോ ആകാം. 2028നകം ഇവ മൾട്ടിഡിസിപ്ലിനറിയായി മാറണമെന്നാണ് കേന്ദ്രനിർദ്ദേശം.
മൂന്നുവർഷം കഴിഞ്ഞ് ബി.എഡ് വേണ്ടെങ്കിൽ ബിരുദംനേടി പഠനമവസാനിപ്പിക്കാം. വിദേശജോലിക്ക് നാലുവർഷ ബി.എഡ് ഗുണകരമാണ്. യൂറോപ്പിലടക്കം മിക്കയിടത്തും ഈരീതിയാണ്.
'' 2030ഓടെ മുഴുവൻ ബി.എഡ് കോളജുകളും മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറണം. നിലവിലുള്ള ഒരുകോളേജും അടച്ചുപൂട്ടേണ്ടിവരില്ല. ഇതിനായാണ് മാറ്റങ്ങൾക്ക് നിർദ്ദേശിച്ചത്''
-ഡോ.അച്യുത്ശങ്കർ എസ്.നായർ
ഉപാദ്ധ്യക്ഷൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |