
കൊച്ചി: മഞ്ഞു വീഴില്ലെങ്കിലും ഐസ് സ്കേറ്റിംഗി ന്റെ സ്വർണത്തിളക്കത്തിലാണ് കേരളം. ആറാം ക്ളാസുകാരൻ പ്രണവ് ബാലുവാണ് ഈ തിളക്കത്തിനുടമ. ഡെറാഡൂണിൽ നടന്ന 21-ാമത് നാഷണൽ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലാണ് നേട്ടമുണ്ടായത്. അണ്ടർ 13 വിഭാഗം ഫിഗർ സ്കേറ്റിംഗിൽ സ്വർണമെഡൽ നേടുന്ന ആദ്യ മലയാളിയാണ്.
പത്തനംതിട്ട തുമ്പമൺ എൻ.എസ്.ഐ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിയാണ് പ്രണവ്. ആഗസ്റ്റ് ഒന്ന് മുതൽ ഇന്തോനേഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ടിക് ടോക്കിൽ റോളർ സ്‌കേറ്റിംഗ് വീഡിയോ കാണുന്നത് പ്രണവിന് ഇഷ്ടമായിരുന്നു. മകന് സ്‌കേറ്റിംഗ് ഷൂ വാങ്ങാൻ മാതാപിതാക്കളായ ബാലു അശോകും ചൈതന്യയും കടയിലെത്തി. അപ്പോഴാണ് സമീപത്ത് റോളർ സ്‌കേറ്റിംഗ് അക്കാഡമി ഉണ്ടെന്നറിഞ്ഞത്.
മൂന്നരവയസിൽ അക്കാഡമിയിൽ ചേർത്തു. സ്‌പീഡ് സ്‌കേറ്റിംഗിലായിരുന്നു തുടക്കം. പരിശീലകനും ദേശീയ ഐസ് സ്‌കേറ്റിംഗ് താരവുമായ അഭിജിത്താണ് ഐസ് സ്‌കേറ്റിംഗിലേക്ക് വഴിതിരിച്ചത്. തുടർച്ചയായി നാല് വട്ടം പ്രണവ് നാഷണൽ മെഡൽ നേടി. ഈ വർഷം ചൈനയിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലും സ്വർണം സ്വന്തമാക്കി.
റിങ്ക് വീട്ടിലൊരുക്കി
മകനായി ബാലു വീടിനോട് ചേർന്ന് 2000 ചതുരശ്രയടിയിൽ റോളർ സ്കേറ്റിംഗ് റിങ്ക് പണിതിട്ടുണ്ട്. വീട്ടിൽ രാവിലെ 6 മുതൽ 7 വരെയും, അക്കാഡമിയിൽ വൈകിട്ട് 4.30 മുതൽ ഏഴു വരെയുമാണ് പരിശീലനം. ഒരു തവണ ഡൽഹിയിലും മലേഷ്യയിലും പരിശീലനം നടത്തി. ശാസ്ത്രീയ പരിശീലനവും വേറെ ലഭിച്ചിട്ടില്ല. ഈ മാസം 10 മുതൽ 30 വരെ ഡെറാഡൂണിലെ ഇന്ത്യൻ ക്യാമ്പിലെ പരിശീലനം ഇന്റർനാഷണൽ മെഡലിന് വഴിയൊരുക്കുമെന്നാണ് പ്രണവിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രണവിനെ നേരിട്ടഭിനന്ദിച്ചു.
ഒളിമ്പിക്‌സ് ഇനമാണ് ഫിഗർ സ്‌കേറ്റിംഗ്. ഐസ് റിങ്കില്ലാത്തതാണ് കേരള താരങ്ങൾ നേരിടുന്ന വെല്ലുവിളി.
അഭിജിത്ത്
പരിശീലകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |