SignIn
Kerala Kaumudi Online
Friday, 05 June 2026 4.16 AM IST

ദിവസവും നടക്കുന്നത് ലക്ഷങ്ങളുടെ കച്ചവടം,​ കേരളത്തിലെ ഈ മേഖലയും അടച്ചുപൂട്ടൽ ഭീഷണിയിൽ

money

കോട്ടയം : കന്നുകാലി ലഭ്യത കുത്തനെ ഇടിഞ്ഞതോടെ ജില്ലയിലെ ഇറച്ചി വ്യാപാര മേഖല കടുത്തപ്രതിസന്ധിയിലേക്ക്. പോത്തിന്റെയും കാളയുടെയും വരവ് നാലിലൊന്നായി കുറഞ്ഞതാണ് തീരിച്ചടിയായത്. ഈ സാഹചര്യത്തിൽ 6 നും 7 നും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഇറച്ചിക്കടകൾ അടച്ചിടാനാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ തീരുമാനം. മാസങ്ങളായി തുടരുന്ന കന്നുകാലിക്ഷാമം വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. ഉയർന്ന വില നൽകിയിട്ടും പോത്തും എരുമയും ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മുമ്പ് ആന്ധ്രാപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് മാടുകളെ എത്തിച്ചിരുന്നത്. എന്നാൽ യു.പി, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ മാടുകളെ എത്തിക്കുന്നത്. എന്നാൽ മാടുകളെ വൈകാരിക വിഷയങ്ങൾ ഉയർത്തി ആന്ധ്രാപ്രദേശിൽ വ്യാപകമായി പിടിച്ചെടുക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കിയതായി വ്യാപാരികൾ പറയുന്നു.

കഴിഞ്ഞയാഴ്ച മാത്രം അഞ്ഞൂറോളം മാടുകളെയാണ് പിടിച്ചെടുത്തത്. കാലികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനായി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നതാണ് നിയമം. എന്നാൽ ആന്ധ്രയിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് അനധികൃത ജപ്തികളും വർദ്ധിച്ചു.

വീണ്ടും വില കുതിക്കുന്നു
ലഭ്യത കുറഞ്ഞതോടെ ഇറച്ചിവില കുത്തനെ ഉയർന്നു. ജില്ലയിൽ പലഭാഗങ്ങളിലും പോത്തിറച്ചിയ്ക്ക് 500 രൂപയും, കാള ഇറച്ചിയ്ക്ക് 440 - 460 രൂപ വരെയുമാണ് വില. പോത്തിറച്ചിയെന്ന പേരിൽ കാള ഇറച്ചി വിൽക്കുന്നവരുമുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിലെ നിരവധി ഇറച്ചിക്കടകൾ പൂട്ടി. ഹോട്ടൽ, കാറ്ററിംഗ് മേഖലകളിലും പ്രതിസന്ധി രൂക്ഷമാകും.

''മാഫിയകളുടെ നിയന്ത്രണത്തിലുള്ള കാലികൾക്ക് മാത്രമാണ് തടസമില്ലാതെ ഗതാഗതം സാദ്ധ്യമാകുന്നത്. തടസങ്ങൾ ഒഴിവാക്കാൻ എന്ന പേരിൽ ഗുണ്ടാസംഘങ്ങൾ വൻതുക വാങ്ങുന്നു.

(എം.എ സലിം,മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA