
തിരുവനന്തപുരം:വിദേശ രാജ്യങ്ങളിലെയും അന്യ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികളെ ആകർഷിക്കാൻ 'കേരള ക്യാമ്പസ് ഡൈവേഴ്സിറ്റി മിഷൻ' . എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രണ്ടു പേരെ വീതവും, പത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് 25 ഉം വിദ്യാർത്ഥികളെ ആദ്യ ഘട്ടത്തിൽ എത്തിക്കും. ഇവരുടെ ഫീസടക്കം ചെലവുകൾക്ക് സർക്കാർ സ്കോളർഷിപ്പും ഫെലോഷിപ്പുകളും നൽകും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ പദ്ധതിക്ക് സർക്കാർ ഉടൻ ഭരണാനുമതി നൽകും.
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കുമുള്ള ഒഴുക്കിന് തടയിടാൻ ലോകനിലവാരത്തിലുള്ള 'വിജ്ഞാന താഴ്‌വര' സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ക്യാമ്പസ് ഡൈവേഴ്സിറ്റി മിഷൻ. വിദേശ വിദ്യാർത്ഥികൾക്കായി സർവകലാശാലാ ക്യാമ്പസുകളിലും അന്യസംസ്ഥാനക്കാർക്കായി സർക്കാർ, എയ്ഡഡ് കോളേജുകളിലും സീറ്റുകൾ സൃഷ്ടിക്കും. സബ്സിഡിയില്ലാതെയുള്ള ഫീസടക്കമായിരിക്കും സ്കോളർഷിപ്പ് .
അമേരിക്ക, യൂറോപ്യൻ-ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാവും ആദ്യ ഘട്ടത്തിലെത്തിക്കുക. കമ്പ്യൂട്ടർസയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ബി.ബി.എ, സംസ്കൃതം, യോഗ, ഫിലോസഫി, കോമേഴ്സ്, മാനേജ്‌മെന്റ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഇന്ത്യയിൽ പഠിക്കാൻ ഇവിടങ്ങളിലെ വിദ്യാർത്ഥികൾ താത്പര്യപ്പെടുന്നുണ്ട്. സാമ്പത്തിക ശാസ്ത്രം, സോഷ്യോളജി, സൈക്കോളജി, പൊളിറ്റിക്കൽസയൻസ്, ഇംഗ്ലീഷ് സാഹിത്യം, ബയോകെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിക്കാനാണ് അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് താത്പര്യം
ക്യാമ്പസുകൾ
ഗ്ലോബലാവും
വിദേശ വിദ്യാർത്ഥികളും അന്യ സംസ്ഥാനക്കാരുമെത്തുന്നതോടെ ക്യാമ്പസുകൾ ആഗോള നിലവാരത്തിലേക്ക് ഉയരും
വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിക്കന്നതിലൂടെ അക്കാഡമിക് ടൂറിസം ശക്തിപ്പെടും.
□40,000 മലയാളികൾ
പ്രതിവർഷം വിദേശ പഠനത്തിന് പോകുന്നു
□2.48 ലക്ഷം കോടി
വിദേശത്തെ പഠനത്തിനായി
ഇന്ത്യക്കാർ ചെലവിടുന്നത്
'' ക്യാമ്പസുകൾ ഗ്ലോബലാവുന്നത് വിദ്യാർത്ഥികൾക്ക് ഗുണകരമാവും''
-റോജി.എം.ജോൺ
ഉന്നത വിദ്യാഭ്യാസ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |