
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ ക്യാമറകൾക്ക് മൂന്ന് വയസ്. ഇതിനിടയിൽ ആകെ ചുമത്തിയ പിഴത്തുക 923 കോടി രൂപയും സർക്കാരിന് ലഭിച്ചത് 330 കോടിയുമാണ്. പിരിഞ്ഞു കിട്ടാനുള്ളത് 593 കോടി രൂപ. എന്നാൽ ഈ തുക ഈടാക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാതെ സർക്കാർ പദ്ധതി തന്നെ മരവിപ്പിച്ച മട്ടിലാണിപ്പോൾ. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോണിന് റോഡ് സുരക്ഷാ അതോറിട്ടിയിൽ നിന്ന് 52 കോടി രൂപ കിട്ടാനുണ്ട്. ഇതോടെ സേവനദാതാവായ ജിയോ മേയ് അവസാനത്തോടെ നെറ്റ് വിച്ഛേദിച്ചു. അതോടെ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലെത്താത്ത സ്ഥിതിയാണ്. 2023 ജൂൺ 5 മുതലാണ് സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്. 2024 ഡിസംബർ 31 വരെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും 50ശതമാനം പിഴയിളവ് കഴിഞ്ഞ ഏപ്രിൽ അവസാന വാരം അനുവദിച്ചിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി 3.92 ലക്ഷം പേർ ആകെ 13.04 കോടി രൂപ പിഴ അടച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാൽ പിന്നെ പദ്ധതി നീട്ടിയില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പിഴത്തുക 50ശതമാനമാക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചെങ്കിലും പിന്നീട് മറ്റൊരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.
ആകെ ക്യാമറകൾ 675
നിരത്തുകളിലെ ക്യാമറകൾ 675
ചെലവിട്ട പദ്ധതി ചെലവ് - 232 കോടി രൂപ
പിഴ ചെലാനുകൾ ആകെ₹1.42 കോടി
പിഴ ഒടുക്കിയത് ₹55.53 ലക്ഷം
''ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച അനിശ്ചിതത്വം ഉടൻ മാറും''- സി.എച്ച്.നാഗരാജു, ട്രാൻസ്പോർട്ട് കമ്മീഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |