
കൊച്ചി: ഇന്ത്യയിൽ പുതിയ കപ്പൽശാല പണിതാലും കപ്പൽനിർമ്മാണ വിദ്യ പഠിച്ചിറങ്ങുന്ന ബി.ടെക്കുകാരെ കിട്ടാനില്ല. രാജ്യത്ത് ആകെ ആറ് സ്ഥാപനങ്ങളിൽ മാത്രമാണ് ഈ കോഴ്സുള്ളത്.
കേരളത്തിൽ കൊച്ചി സർവ്വകലാശാലയിലെ ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെന്റും എറണാകുളം കോലഞ്ചേരിയിലെ ശ്രീനാരായണ ഗുരുകുലം കോളേജ് ഒഫ് എൻജിനിയറിംഗുമാണതിൽ രണ്ടെണ്ണം. വർഷം 300ൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് രാജ്യത്ത് ഈ കോഴ്സ് പഠിച്ചിറങ്ങുന്നത്.നല്ലൊരു ശതമാനവും മികച്ച ശമ്പളം തേടി വിദേശ കമ്പനികളിലേക്ക് ചേക്കേറും. വലിയ സംവിധാനങ്ങളും നിക്ഷേപവും വേണ്ടതുകൊണ്ടാണ് നല്ല ഡിമാൻഡുള്ള ഈ കോഴ്സിനോട് സ്വകാര്യ കോളേജുകൾ താല്പര്യം കാട്ടാതിരുന്നത്.
പുതിയ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ തിരുവനന്തപുരത്തെ രാജധാനി ഗ്രൂപ്പിലെ നഗരൂരിലും, പാലക്കാടെ കോളേജുകളിലും ഇക്കൊല്ലം തന്നെ ഷിപ്പ്ടെക്നോളജി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗോവ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റികളിലും ഗുജറാത്ത് മാരിടൈം യൂണിവേഴ്സിറ്റികളിലും കോഴ്സ് ഒരുക്കങ്ങൾ സജീവമാണ്. കളമശേരിയിലെ ഗവ. പോളിടെക്നിക് കോളേജിൽ ഷിപ്പ് ടെക്നോളജി ഡിപ്ളോമ കോഴ്സ് ഉടനെ തുടങ്ങും.
200 പേരെ ആവശ്യപ്പെട്ട്
സ്വാൻ ഷിപ്പ്‌യാർഡ്
ഗുജറാത്തിലെ സ്വാൻ ഡിഫൻസ് ഷിപ്പ്‌യാർഡ് ഇരുന്നൂറോളം ബി.ടെക് ഷിപ്പ്ടെക്നോളജിക്കാരെ തേടി കഴിഞ്ഞ ദിവസം കൊച്ചി സർവ്വകലാശാലയെ സമീപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പ്രതിവർഷം 22 പേർ മാത്രമാണ് പഠിച്ചിറങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽശാലകളിൽ ഒന്നാണ് സ്വാൻ ഡിഫൻസ്.
ഷിപ്പ് ടെക്നോളജി
ബി.ടെക് കേന്ദ്രങ്ങൾ
1.കൊച്ചിൻ യൂണിവേഴ്സിറ്റി ഷിപ്പ് ടെക്നോളജി വകുപ്പ്
2. ഐ.ഐ.ടി. ഖരഗ്പൂർ
3. ഐ.ഐ.ടി. മദ്രാസ്
4. ശ്രീനാരായണ ഗുരുകുലം കോളേജ്, കോലഞ്ചേരി
5. അമറ്റ് യൂണിവേഴ്സിറ്റി, തമിഴ് നാട്
6. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിശാഖപട്ടണം സെന്റർ
``ഏറ്റവും ഡിമാൻഡുള്ളതാണ് ഷിപ്പ് ബിൽഡിംഗ് ബി.ടെക് കോഴ്സുകൾ. ഇന്ത്യയിലെ കപ്പൽനിർമ്മാണ മേഖല വികസിക്കുന്നതിനാൽ ഒട്ടേറെ സാദ്ധ്യതകളാണ് ഉയരുന്നത്.``
-ഡോ.കെ.ശിവപ്രസാദ്,
മുൻ വൈസ് ചാൻസലർ,
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |