ആലപ്പുഴ: പാചകവാതക വിലയിൽ തകർന്നുപോയ ഹോട്ടൽ മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായി ചിക്കൻ, ബീഫ് വിലവർദ്ധന. ഒരാഴ്ചയ്ക്കിടെ 100 രൂപയുടെ വർദ്ധനവാണ് ഇവയുടെ വിലയിലുണ്ടായത്. സാധനങ്ങൾക്ക് വില കൂടുന്നതിന് അനുസരിച്ച് വിഭവങ്ങൾക്ക് വില കൂട്ടാനാവില്ലെന്നും ഇങ്ങനെ കൂട്ടിയാൽ കച്ചവടം കുറയുന്ന അവസ്ഥയിലേക്കെത്തുമെന്നും ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. പാചകവാതക വില വർദ്ധിച്ചപ്പോൾ 10 മുതൽ 50 രൂപ വരെ ഓരോ വിഭവത്തിനും വില കൂട്ടിയിരുന്നു.
ഇറച്ചിക്കൊപ്പ അരിയടക്കമുള്ള പലവ്യഞ്ജന സാധനങ്ങൾക്കും വില കുതിച്ചുയരുകയാണ്. ഓണക്കാലമായതോടെ ഇവയ്ക്ക് ഇനിയും വില വർദ്ധിക്കും. ഇത് ഹോട്ടൽ മേഖലയെ മാത്രമല്ല. സാധാരണജനങ്ങളെയും കാര്യമായി ബാധിക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ജില്ലയിൽ കെ.എച്ച്.ആർ.എയിൽ അംഗങ്ങളായിട്ടുള്ളവയും അല്ലാത്തതുമായി 10000 ഹോട്ടലുകളാണുള്ളത്. ഇവയെല്ലാം കടുത്ത സാമ്പത്തിക ബാദ്ധ്യതയിലാണ് മുന്നോട്ട് പോകുന്നത്. 5000 രൂപയ്ക്ക് കച്ചവടം ചെയ്യുന്ന ഹോട്ടലുകൾക്ക് 500 രൂപ പോലും ലാഭം ലഭിക്കാത്ത അവസ്ഥയാണെന്ന് ഉടമകൾ പറയുന്നു. ഇതോടൊപ്പം കൂലി വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്.
ഒരാഴ്ചക്കുള്ളിൽ കൂടിയത് 100രൂപ
ഹോട്ടലുകളിലെത്തുന്നവർ ഏറെ ആവശ്യപ്പെടുന്നതും ബീഫ്, ചിക്കൻ വിഭവങ്ങളാണ്
വിഭവങ്ങളുടെ വില വർദ്ധിപ്പിക്കുന്നത് കച്ചവടത്തെ ദോഷകരമായി ബാധിക്കും
കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കൂടിയതാണ് ചിക്കൻവിലവർദ്ധനയ്ക്ക് പിന്നിൽ
ഇറച്ചിവില നിയന്ത്രണം ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബിന് നിവേദനം നൽകുമെന്ന് കെ.എച്ച്.ആർ.എ
വിലയിലെ വർദ്ധന
(ഒരാഴ്ച മുമ്പ്, നിലവിലെ വില)
ചിക്കൻ - 220, 320
ബീഫ് - 340-350, 440
ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ പല ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇതിനിടയിലാണ് ഇറച്ചി വിലയും കുതിച്ചുയരുന്നത്. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം.
-ആർ. നവാസ്, ആലപ്പുഴ മേഖല പ്രസിഡന്റ്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |