
തുറവൂർ: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്കേറ്റു. കാർ ഓടിച്ചിരുന്ന ആലപ്പുഴ മുല്ലശ്ശേരി ഇല്ലം ഗണേശ്‌കുമാർ (50), ഭാര്യയുടെ സഹോദരി കരുനാഗപ്പള്ളി കൊച്ചില്ലം ദീപ (46) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നുവെങ്കിലും മുൻസീറ്റിലിരുന്നവർക്കാണ് പരുക്കേറ്റത്.
അരൂർ തെക്ക് ഐ.ഒ.സി. പെട്രോൾ പമ്പിന് തെക്കുഭാഗത്ത് ദേശീയപാതയിലെ 60-ാം നമ്പർ തൂണിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയോരത്തെ നടപ്പാതയിൽ ടൈൽ പാകുന്നതിനായി മണ്ണ് നീക്കം ചെയ്യുന്ന ജോലിക്കായി നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ പിൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. വാഹനത്തിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ അപകടത്തിന്റെ ആഘാതം കുറയുകയും കൂടുതൽ ഗുരുതര പരിക്കുകൾ ഒഴിവാകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |