
കോലഞ്ചേരി: ഇരണ്ട കുഞ്ഞുങ്ങൾക്ക് രക്ഷകനായി പൊതുപ്രവർത്തകനായ മീമ്പാറ സ്വദേശി സജോ സക്കറിയ. വീടിനടുത്ത തെങ്ങിൽനിന്ന് നിലത്തുവീണ ഏഴ് ഇരണ്ടകളെയാണ് അവയുടെ ആവാസവ്യവസ്ഥയിലെത്തിച്ച് രക്ഷപ്പെടുത്തിയത്. കമ്മ്യൂണിറ്റി വിഭാഗത്തിൽപ്പെടുന്ന പക്ഷിയാണ് ഇരണ്ട. ജലാശയങ്ങളിലാണ് ഇവ അധികവും കഴിയുന്നത്. ഒന്നിലധികം പക്ഷികൾ ഒരു കൂട്ടിൽ മുട്ടയിടുന്നതാണ് രീതി. പറക്കമുറ്റാറാകുന്നതിനു മുൻപ് കൂട്ടിൽനിന്ന് താഴേക്ക് ചാടി തൊട്ടടുത്ത പ്രകൃതിദത്ത ആവാസവ്യവസ്ഥയിലേക്ക് പോവുകയാണ് പതിവ്. എന്നാൽ ഇരണ്ടകൾ വീണതിന് തൊട്ടടുത്ത് ജലാശയമില്ലാത്തത് മറ്റ് പക്ഷികൾ ഇവയെ ആക്രമിക്കാൻ കാരണമായി.
ഇതോടെ കുഞ്ഞുങ്ങളെ എന്ത് ചെയ്യണമെന്ന കാര്യത്തിൽ വ്യക്തത നേടാൻ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ചൂള ഇരണ്ടകൾ കൂട്ടമായി ജീവിക്കുന്ന കമ്മ്യൂണിറ്റി പക്ഷികളായതിനാൽ അവയെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ വിടുന്നതാണ് ഉചിതമെന്ന നിർദ്ദേശം ലഭിച്ചു. തുടർന്ന് വൈകിട്ട് ആറോടെ മീമ്പാറയിലെ പ്രകൃതിദത്ത ജലാശയമായ ചാത്തൻകുളത്തിൽ കുഞ്ഞുങ്ങളെ സുരക്ഷിതമായി വിട്ടു.
പൂതൃക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ജോസഫ്, കുറിഞ്ഞി വാർഡ് മെമ്പർ അനുകൃഷ്ണൻ, അദ്ധ്യാപകൻ സാന്റി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |