ചിറ്റാർ: ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ട്രെയിലർ ലോറികളിൽ നിന്ന് 2.10ലക്ഷം രൂപയുടെ പാർട്സുകൾ മോഷ്ടിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാർ സീതത്തോട് ഗുരുനാഥൻമണ്ണ് താമരശ്ശേരിയിൽ വീട്ടിൽ വിവേക്.ടി.പി (29), സീതത്തോട് 86 മൂട്ടപ്പടി നല്ലാനിക്കുന്നത്ത് വീട്ടിൽ നസീം നാസർ (21), സീതത്തോട് മൂന്നുകല്ല് കോർട്ടുപടി ചേത്തയ്ക്കപറമ്പിൽ ആഷി (ഹാഷിം -26) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റുചെയ്തത്. നാഷണൽ ഹൈവേ ജോലികളുടെ കരാറെടുത്തിരുന്ന ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രെയിലർ ലോറികളുടെ ബാറ്ററികൾ, ടയറുകൾ, ഡിസ്‌കുകൾ എന്നിവ ഉൾപ്പെടെുള്ള പാർട്സുകളാണ് ഇവർ മോഷ്ടിച്ച് കടത്തിയത്.
മേയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള കാലയളവിലാണ് മോഷണം നടത്തിയത്. കമ്പനിയുടെ സൈറ്റ് മാനേജരായ രാജീവ് വിജയൻ ജൂൺ 20ന് ചിറ്റാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. രണ്ടാം പ്രതി നെസീമിനെയും മൂന്നാം പ്രതി ഹാഷിമിനെയും മൂന്നു കല്ലിൽ നിന്നും. ഒന്നാം പ്രതിയായ വിവേകിനെ തിരുവനന്തപുരത്തുനിന്നും അന്വേഷണ സംഘം അറസ്റ്റു ചെയ്തു. വിവേക് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ചിറ്റാർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീസ്.എ, സബ് ഇൻസ്‌പെക്ടർമാരായ മനോജ് കുമാർ.പി.പി, അനിൽകുമാർ.ബി, പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, പ്രവീൺ, പ്രകാശ്, പ്രണവ്, സുമേഷ്, അഖിൽജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രതികളെ ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |