
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസ് അതീവ ശ്രദ്ധേയമായ ജൈവവൈവിദ്ധ്യ കേന്ദ്രമെന്ന് റിപ്പോർട്ട്. ക്യാമ്പസിൽ നടത്തിയ പഠനത്തിൽ 863 സ്പീഷീസുകളിലായി 4,084 ജീവജാല നിരീക്ഷണങ്ങൾ ഇതുവരെ രേഖപ്പെടുത്തി. ഇതിൽ കൂടുതൽ വൈവിദ്ധ്യം കണ്ടെത്തിയിരിക്കുന്നത് ശലഭങ്ങളിലും പ്രത്യേകിച്ച് നിശാശലഭങ്ങളിലുമാണ്. കേരളത്തിൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള ഏകദേശം 2,215 നിശാശലഭ സ്പീഷീസുകളിൽ 363 എണ്ണവും കാലടി ക്യാമ്പസിലുണ്ടെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്തെ ആകെ നിശാശലഭ വൈവിദ്ധ്യത്തിന്റെ 16.39 ശതമാനവും ഇവിടുണ്ട്. സ്വന്തമായി 'പൂർണപക്ഷി സങ്കേതം'ഇവിടുണ്ട്. പെരിയാർ നദിയോട് ചേർന്നുള്ള ക്യാമ്പസിന്റെ ഭൂപ്രകൃതിയാണ് ആവാസവ്യവസ്ഥയ്ക്ക് കാരണം.
ആദ്യമായി കണ്ടെത്തിയ നിശാശലഭങ്ങൾ
ലേലിയ അംബ്രിന
ഓർജിയ ഓസിയ
മിൽട്ടോക്രിസ്റ്റ
പാരോക്സിപ്ലാക്സ്
മറ്റുള്ള ജീവജാലങ്ങൾ
67 സ്പീഷീസുകളിൽപ്പെട്ട ചിത്രശലഭങ്ങൾ
59 സ്പീഷീസുകളിലായി പക്ഷികൾ
32 സ്പീഷീസുകളിൽ തുമ്പി
52 സ്പീഷീസുകളിൽ വണ്ട്
18 സ്പീഷീസുകളിൽ ഈച്ച
16 തരം ചിലന്തി
141 ഇനം സസ്യം
6 ഇനം തവള
8 ഇനം പാമ്പ്
സിറ്റിസൺ സയൻസ് മാപ്പിംഗ്
'സുകൃതി ഫോറസ്ട്രി ക്ലബിന്റെ' നേതൃത്വത്തിൽ നടക്കുന്ന 'സിറ്റിസൺ സയൻസ് ജൈവവൈവിദ്ധ്യ മാപ്പിംഗ്' സംരംഭമാണ് വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ആഗോള ജൈവവൈവിദ്ധ്യ ഡോക്യുമെന്റേഷൻ പ്ലാറ്റ്‌ഫോമായ ഐനാച്ചുറലിസ്റ്റ് ഉപയോഗിച്ചാണ് 'ബയോഡൈവേഴ്സിറ്റി ഒഫ് ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി ഒഫ് സാൻസ്ക്രിറ്റ്, കാലടി' എന്ന പേരിലുള്ള പഠനം നടത്തുന്നത്. 2024 ഒക്ടോബർ 2നാണ് ഈ സംരംഭം ആരംഭിച്ചത്. ഭൂമിശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർത്ഥിയായ ടി. ആദർശ്, ഇംഗ്ലീഷ് വിഭാഗം ഗവേഷകരായ ഐശ്വര്യ സുരേഷ്, പി. ധന്യ, ചരിത്രവിഭാഗം ഗവേഷകൻ കെ.എ. ശ്രീജിത്, സർവകലാശാല ലൈബ്രറിയിൽ നിന്ന് വിരമിച്ച ജീവനക്കാരൻ പി. ജി. മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പഠനത്തിന് പിന്നിൽ.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയുള്ള പ്രാഥമിക പരിശോധനയ്ക്ക് ശേഷം, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പ്രകൃതിപഠന വിദഗ്ദ്ധരും ചേർന്നാണ് കണ്ടെത്തലുകളുടെ ശാസ്ത്രീയ കൃത്യത സ്ഥിരീകരിക്കുന്നത്
പി. ജി. മനോജ്
പഠനസംഘത്തിലെ അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |