
കൊച്ചി: നഗരത്തിലെ ജലാശയങ്ങളിൽ അപകടകരമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം വൻതോതിലുള്ളതായി പഠനറിപ്പോർട്ട്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ കൊച്ചിയിലെ ജലാശയങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മനുഷ്യന്റെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നേരിട്ടും തുടർച്ചയായും ജലാശയങ്ങളിലേക്ക് എത്തുന്നതാണ് ഈ ഗുരുതരാവസ്ഥയ്ക്ക് കാരണം. ജി.ഐ.എസ് മാപ്പിംഗ് ഉപയോഗപ്പെടുത്തി സുതാര്യമായ രീതിയിൽ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കാനാണ് പഠനം ലക്ഷ്യമിടുന്നത്.
പ്രധാന കണ്ടെത്തലുകൾ:
പരിശോധിച്ച കേന്ദ്രങ്ങളിൽ ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതിനുപുറമെ, തുതിയൂർ വെട്ടുവേലി ഫെറിയിൽ രക്തത്തിൽ അണുബാധയ്ക്ക് കാരണമാകുന്ന സ്ട്രെപ്റ്റോകോക്കി ബാക്ടീരിയയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു
പോക്കാലി പാർക്കിൽ വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഖരമാലിന്യങ്ങളുടെ അളവ് അപകടകരമായ നിലയിലാണ്. മേയ് മാസത്തിൽ ഇത് 10,316എം.ജി/എൽ ആയിരുന്നത് ജൂണിൽ 3,068 എം.ജി/എൽ ആയി തുടരുകയാണ്. ക്ലോറൈഡിന്റെ അളവ് 1,277.62 എം.ജി/എൽ ആയതിനാൽ ഈ വെള്ളം ഗാർഹികാവശ്യങ്ങൾക്കോ വിനോദങ്ങൾക്കോ ഉപയോഗിക്കാനാവില്ലെന്നും മുന്നറിയിപ്പ്
കാക്കനാട് ഫെറി ടെർമിനലിൽ ജലത്തിന്റെ കലക്കൽ അനുവദനീയമായതിലും പത്തിരട്ടിയിലധികമാണ് (9.2 എൻ.ടി.യു).
പരിശോധനാ കേന്ദ്രങ്ങൾ
കാക്കനാട് ഫെറി ടെർമിനൽ, ആറാട്ടുകടവ് വാക്ക്‌വേ, ചമ്പക്കര കനാൽ വ്യൂപോയിന്റ്, തുതിയൂർ വെട്ടുവേലി ഫെറി, വൈറ്റില വാട്ടർമെട്രോ, പോക്കാലി പാർക്ക് ബണ്ട് റോഡ് എന്നിവിടങ്ങളിലെ വെള്ളമാണ് എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബിൽ പരിശോധിച്ചത്. മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളും മൈക്രോബയോളജിക്കൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു.
ജലാശയങ്ങളുടെ നിലവിലെ അവസ്ഥ അങ്ങേയറ്റം ആശങ്കാജനകമാണ്. ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
പ്രൊഫ. വേണു രാജാമണി
ചെയർപേഴ്സൺ
ഫ്യൂച്ചർ കേരളമിഷൻ
കൊച്ചി നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങളുമായും നയരൂപീകരണ വിദഗ്ധരുമായും ചേർന്ന് പ്രവർത്തിക്കും.
ഡോ. ടോംജോസഫ്
ചീഫ് ഫെസിലിറ്റേറ്റർ
ഫ്യൂച്ചർ കേരളമിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |