കൊച്ചി: പേയിംഗ് ഗസ്റ്റായി താമസിക്കാനെന്ന വ്യാജേന എത്തി ഹോസ്റ്റലിൽ നിന്ന് അന്തേവാസിയുടെ 50000 രൂപ വിലയുള്ള ലാപ്‌ടോപ്പ് കവർന്ന യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി റെജിൻ അലിയാണ് (35) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
തമ്മനം അനന്തപുരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വീടിന്റെ ഒന്നാംനിലയിലെ ഹോസ്റ്റലിൽ താമസിക്കുന്ന കൊട്ടാരക്കര കലയപുരം സ്വദേശി ആൽവിന്റെ ലാപ്ടോപ്പും ചാർജറും ഉൾപ്പെടെയാണ് 11ന് മോഷണം പോയത്. ആൽവിനൊപ്പം മുറിയിലുള്ള സുഹൃത്ത് ഒരാൾക്ക് കൂടി താമസിക്കാൻ സൗകര്യമുണ്ടെന്ന് ഒ.എൽ.എക്സിൽ നൽകിയ പരസ്യം കണ്ട റെജിൻ മുറി കാണാനെന്ന പേരിൽ രാവിലെ ഹോസ്റ്റലിൽ എത്തി. തുടർന്ന് സാധനങ്ങൾ വാങ്ങിവരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. വാതിൽ അടയ്ക്കാതെ ആൽവിനും സുഹൃത്തും ജോലിക്ക് പോയ തക്കത്തിനാണ് ഇവിടെയെത്തി ലാപ്ടോപ്പുമായി കടന്നത്.
മൊബൈൽ ഫോൺ ഓഫാക്കി റെജിൻ തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം പാലക്കാട് എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. തൃശൂർ സ്വദേശിക്ക് വിറ്റ ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഒ എ അനൂപ്, എസ്.ഐമാരായ മിഥുൻ മോഹൻ, ഹരി ശങ്കർ, സീനിയർ സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |