
കൊച്ചി: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിടിയിലായ കാപ്പ കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിയിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്ന് പിടികൂടിയപ്പോൾ പൊലീസ് ജീപ്പിന്റെ വാതിലും പിടിയും തകർത്തു.
എറണാകുളം, തൃശൂർ ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ കോതപ്പറമ്പ് ആലയിൽ വൈപ്പിപ്പാടത്ത് വീട്ടിൽ വി.എം. ഫാരിഷാണ് (38) മദ്യലഹരിയിൽ അക്രമാസക്തനായത്. കൊടുങ്ങല്ലൂർ മതിലകം പൊലീസ് 2025 മേയിൽ ഒരു കൊല്ലത്തേക്ക് ഇയാളെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. കഴിഞ്ഞമാസം പുറത്തിറങ്ങിയ ശേഷം വടുതല സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 2.10ന് മദ്യലഹരിയിൽ കാർ ഓടിച്ച് ഗോശ്രീ രണ്ടാം പാലത്തിൽ മറ്റൊരു കാറിൽ ഇടിച്ച ശേഷം നിറുത്താതെ പോയി. ഇടിയേറ്റ കാറിന്റെ ഡ്രൈവർ പിന്തുടർന്ന് തടഞ്ഞുനിർത്തി കൺട്രോൾ റൂം പൊലീസിൽ അറിയിച്ചു. തുടർന്ന് മുളവുകാട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇയാൾ കാപ്പ ചുമത്തപ്പെട്ടയാളാണെന്ന് മനസിലാക്കിയ പൊലീസ് പഴയ കേസുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ വൈകിട്ട് 3.35നാണ് സ്റ്റേഷനിൽ നിന്ന് കണ്ടെയ്നർ റോഡ് ഭാഗത്തേക്ക് ഇറങ്ങി ഓടിയത്. 200 മീറ്ററോളം പിന്തുടർന്ന് പൊലീസുകാർ പിടികൂടി.തുടർന്ന് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ജീപ്പിന്റെ ഇടതുവശത്തെ വാതിലും പിടിയും ചവിട്ടി തകർത്തു. പൊലീസുകാരെ കായികമായി നേരിടാനും ശ്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
എറണാകുളം നോർത്ത്, തൃശൂർ മതിലകം സ്റ്റേഷനുകളിലെ വൻകിട മയക്കുമരുന്നു കേസുകളിലും ആലുവ, കൊടുങ്ങല്ലൂർ, ആളൂർ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തു. എസ്.എച്ച്.ഒ ശ്യാംകുമാർ, എസ്.ഐ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |