
കൊച്ചി: പെൺസുഹൃത്തിനോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളിലെ പ്രതിയായ ആലപ്പുഴ അരൂർ അരൂക്കുറ്റി മാത്താനം തെക്കേവെളിത്തറയിൽ ജഫീൽ മുഹമ്മദാണ് (34) വധശ്രമക്കേസിൽ ഹാർബർ പൊലീസിന്റെ പിടിയിലായത്.
കൊച്ചി വാത്തുരുത്തി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പള്ളി ചളിക്കവട്ടം മഠത്തിപ്പറമ്പിൽ വീട്ടിൽ അനിക്കാണ് (40) കുത്തേറ്റത്. അനിയുടെയും പ്രതി ജഫീലിന്റെയും സ്നേഹിതയായ യുവതി ആറുമാസമായി അനിക്കൊപ്പം കോളനിയിലാണ് താമസം. കഴിഞ്ഞ ദിവസം യുവതിയോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ അനി ആവശ്യപ്പെട്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് കോളനിയിലെത്തിയ ജഫീൽ കത്തികൊണ്ട് അനിയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടർന്നുണ്ടായ മൽപ്പിടിത്തത്തിൽ അനിയുടെ കവിളിൽ കുത്തേറ്റു. സംഭവസ്ഥലത്തുനിന്ന് കടന്ന പ്രതിയെ എറണാകുളം ബോട്ട്ജെട്ടി പരിസരത്തുനിന്ന് ഹാർബർ എസ്.എച്ച്.ഒ കെ. ദിലീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സ്കൂട്ടർ മോഷണത്തിന് ഉൾപ്പെടെ ഒൻപത് കേസുകളിൽ പ്രതിയാണ് ജഫീൽ. ഒട്ടേറെ തവണ കഞ്ചാവ് കടത്തിന് പിടിയിലായിട്ടുണ്ട്. എസ്.ഐ.അനിൽകുമാർ, സി.പി.ഒമാരായ ശരത്കുമാർ, വിജയകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |