
നെടുമ്പാശേരി: വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് ട്യൂബ് കാൽ കൊടുമുടി വിജയകരമായി കീഴടക്കി ഇന്ത്യയുടെ അഭിമാനമായി എട്ടുവയസുകാരി ഇയ കൃഷ്. മൊറോക്കോയിലെ അറ്റ്‌ലസ് പർവതനിരകളിലാണ് ഈ കൊടുമുടി. സമുദ്രനിരപ്പിൽ നിന്ന് 13,671 അടി ഉയരമുണ്ട്. മൗണ്ട് ട്യൂബ് കാൽ കൊടുമുടി കീഴടക്കിയ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന അംഗീകാരവും ഈ മലയാളി കുട്ടിക്കാണെന്നാണ് കരുതുന്നത്.
ജൂലായ് ഏഴിനാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഗ്രീൻവേ അഡ്വവെഞ്ചേഴ്സ് ട്രാവൽ ടൂറിസത്തിലെ പരിചയസമ്പന്നരായ ഗൈഡുമാരുടെ നേതൃത്വത്തിലാണ് ഇയ കൊടിമുടി കയറിയത്. ദുഷ്കരമായ പാത, ഉയർന്ന പ്രദേശം, പ്രതികൂല കാലാവസ്ഥ എന്നിവയെല്ലാം വെല്ലുവിളിയായിരുന്നു. മികച്ച ശാരീരികക്ഷമതയും മാനസിക ബലവും കൃത്യമായ പരിശീലനവും അനിവാര്യമായിരുന്നു.
തൃശൂർ ഇരവിമംഗലം ഇടത്തുട്ട് കൃഷ്ണരാജിന്റെയും എറണാകുളം ഏലൂർ ജയന്തി നിവാസിൽ അരുണ പണിക്കരുടെയും മകളാണ് ഇയ. മാതാപിതാക്കൾ യു.എ.ഇയിൽ ഫ്യൂജ്റ എമിറേറ്റ്സിൽ ഉദ്യോഗസ്ഥരായതിനാൽ യു.എ.ഇയിൽ റോയൽ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂളിൽ ഗ്രേഡ് 2ൽ പഠിക്കുകയാണ് ഈ മിടുക്കി.
നെടുമ്പാശേരിയിൽ സ്വീകരണം
മൗണ്ട് ട്യൂബ് കാൽ കൊടുമുടി വിജയകരമായി കീഴടക്കിയ ഇയയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, വൈസ് പ്രസിഡന്റ് സി.വൈ. ശാബോർ, പൊതുപ്രവർത്തകരായ ആർ. രഹൻരാജ്, സൽമാൻ അബ്ദുൾ റഹ്മാൻ, പി.എച്ച്. അസ്ളാം എന്നിവരുൾപ്പെടെ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |