
പീരുമേട്: പരുന്തുംപാറയിൽ ഒരു കിലോമീറ്റർ നീളത്തിൽ മൊട്ടകുന്ന് ഹിറ്റാച്ചി ഉപയോഗിച്ച് ഇടിച്ച് നിരത്തി റോഡ് വെട്ടി. സർക്കാർ ഭൂമി അതിക്രമിച്ചു കയറുന്നത് ശിക്ഷാർഹമെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തടക്കമാണ് മല ഇടിച്ച് നിരത്തി റോഡ് വെട്ടിയിരിക്കുന്നത്. ബുധനാഴ്ചയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുൻ പഞ്ചായത്ത് മെമ്പർ എ. രാമന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കൈയേറ്റം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കല്ലാർ വാർഡ് മെമ്പറെയും പീരുമേട് പഞ്ചായത്ത് പ്രസിഡന്റിനെയും നാട്ടുകാർ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശും പീരുമേട് പൊലീസും സ്ഥലത്തെത്തി കൈയേറ്റ സ്ഥലം പരിശോധിച്ചു. ഇവർ പീരുമേട് തഹസിൽദാറെ വിവരം അറിയിച്ചു. മഞ്ചുമല വില്ലേജിൽപ്പെട്ട സ്ഥലത്താണ് റോഡ് വെട്ടിയിരിക്കുന്നത്. നാല് വർഷം മുമ്പ് സ്വകാര്യ വ്യക്തി അനധികൃത കൈയേറ്റം നടന്ന സ്ഥലം സർക്കാർ തിരിച്ച് പിടിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. കൈയേറ്റം നടത്തിയത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹിറ്റാച്ചി ലോറിയിൽ ഇവിടെ എത്തിക്കുകയായിരുന്നു. ഹിറ്റാച്ചിയുടെ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് വാഹനം കസ്റ്റഡിയിൽ എടുക്കും. ഒരു വർഷമായി പരുന്തുംപാറയിൽ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിറുത്തി വച്ചിരിക്കയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |