പാനൂർ: ചമ്പാട് അരയാക്കൂൽ പ്രദേശത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമായതോടെ കർഷകർ ആശങ്കയിൽ. അരയാക്കൂലിലെ പച്ചോൾ സതീശന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ പുലർച്ചെ തെരുവുനായകൾ 100ഓളം നാടൻ കോഴികളെ കൊന്നൊടുക്കി. ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സതീശൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തെരുവുനായകൾ കോഴിക്കൂട് തകർത്ത് അകത്ത് കടന്നത്.
രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയപ്പോഴാണ് ചത്തുകിടക്കുന്ന കോഴികളെ കണ്ടത്. നിരവധി കോഴികളുടെ ശരീരഭാഗങ്ങൾ ചിതറിക്കിടന്ന നിലയിലായിരുന്നു. സതീശന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് നാടൻ കോഴി വളർത്തൽ. പ്രതിദിനം ഏകദേശം 70 മുട്ടകൾ ലഭിച്ചിരുന്നതായും, ആക്രമണത്തെ തുടർന്ന് വരും ദിവസങ്ങളിലെ വരുമാനം പൂർണമായും നിലച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ മികച്ച ജൈവകർഷകൻ കൂടിയാണ് സതീശൻ. സംഭവമറിഞ്ഞ് വെറ്ററിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും, തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്നും അവർ അറിയിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്‌നോയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.ലീല, നസീർ ഇടവലത്ത്, അംഗങ്ങളായ ടി.പി ഉമ്മർ, പി.എം ലീന എന്നിവർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |