കണ്ണൂർ: കൂത്തുപറമ്പ് വലിയവെളിച്ചത്ത് വ്യവസായ പാർക്കിനോട് അടുത്തുനിൽക്കുന്ന അംഗൻവാടിയിൽ കുട്ടികൾ വലിയതോതിൽ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ഇടപെട്ട് ബാലാവകാശ സംരക്ഷണ കമ്മിഷൻ. ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഹാജരായെങ്കിലും ഇക്കാര്യത്തിൽ തുടർനടപടികൾ ആവശ്യമുണ്ടെന്നാണ് കമ്മിഷൻ കാണുന്നതെന്നും അതിനാൽ സംഭവസ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അറിയിച്ചു. കുട്ടികൾക്ക് പ്രയാസം ഉണ്ടാവാത്ത തരത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിന് കമ്മിഷൻ നിർദ്ദേശം നൽകി. സിറ്റിംഗിൽ വന്ന 30 പരാതികളിൽ 21 എണ്ണം പരിഹരിച്ചു. ബാക്കിയുള്ള പരാതികളിൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കാനും ഉത്തരവ് നൽകാനുമായി മാറ്റിവച്ചു. കമ്മിഷൻ അംഗം ബി. മോഹൻ കുമാറും സിറ്റിംഗിൽ പങ്കെടുത്തു. കമ്മിഷൻ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ സന്ദർശനം നടത്തി. കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂൾ, മേലെ ചൊവ്വ ഹൈസ്‌കൂൾ, തോട്ടട ഹൈസ്‌കൂൾ, തലശ്ശേരി ബ്രണ്ണൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ പരിശോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |