SignIn
Kerala Kaumudi Online
Monday, 27 July 2026 2.13 AM IST

ഓണക്കാല ട്രെയിൻ യാത്ര കടുക്കും,​ ഒറ്റപ്പെട്ട് കാസർകോട്

train


കണ്ണൂർ: ഓണക്കാലം വാരാനിരിക്കെ യാത്രാ സൗകര്യത്തിൽ ഈ സീസണിലും കാസർകോട്ടുകാർക്ക് പ്രതീക്ഷയില്ല. കണ്ണൂരിലും മംഗളൂരുവിലും ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന പതിവു ദുരിതം ജില്ലയെ ഒറ്റപ്പെടുത്തുന്നു. രാത്രി വൈകി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന കാസർകോട്ടുകാർക്ക് ആശ്രയമായിരുന്ന കെ.എസ്.ആർ.ടിസി ബസുകളിൽ സമീപകാലത്ത് അഭൂതപൂർവ്വമതായ തിരക്കാണ് അനുഭവപ്പെടുന്നത്.

ട്രെയിൻ യാത്ര കഴിഞ്ഞ്, രാത്രിസമയങ്ങളിൽ സീറ്റു കിട്ടാതെ നിൽക്കേണ്ട അവസ്ഥയാണ് പതിവ് യാത്രക്കാർക്ക്. ഓണക്കാലം ധാരാളം പേർ നാട്ടിലേക്കു മടങ്ങുന്ന സമയമാണ്. കൊച്ചി, കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവരിൽ വലിയൊരു വിഭാഗവും കാസർകോട്ടേക്ക് ട്രെയിനോ ബസോ ആശ്രയിക്കേണ്ടിവരും. നിലവിലെ ട്രെയിൻ സൗകര്യക്കുറവും ബസുകളിലെ തിരക്കും തുടർന്നാൽ സ്വകാര്യ ടാക്സി വാഹനങ്ങൾ മാത്രമായിരിക്കും ആശ്രയം.

സീസൺ അടുക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ അവസാനിക്കുന്ന ചില ട്രെയിനുകൾ കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ താത്കാലികമായെങ്കിലും നീട്ടുകയോ, ഓണക്കാല പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുകയോ ചെയ്താൽ യാത്രാക്ലേശം ഒരു പരിധിവരെ ലഘൂകരിക്കാം. മഞ്ചേശ്വരത്തെ ട്രാക്കുകളും കുമ്പളയിലെ ഒഴിഞ്ഞുകിടക്കുന്ന റെയിൽവേ ഭൂമിയും ഇതിനായി വിനിയോഗിക്കാമെന്ന നിർദേശം ഇപ്പോഴും ഫയലിൽത്തന്നെയാണ്.


സ്വകാര്യ ബസുകളും വെട്ടിക്കുറയ്ക്കുന്നു
പ്രിയദർശിനി പദ്ധതി മൂലം വരുമാന നഷ്ടം നേരിടുന്നെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പല സ്വകാര്യ ബസുകളും തിരക്കു കുറഞ്ഞ ഉച്ചയ്ക്കും രാത്രിയിലുമുള്ള ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുകയാണ്. ഇതു കാസർകോട് പോലുള്ള ദൂരദിക്കുകളിലേക്കുള്ള രാത്രി സർവീസുകളെയും ബാധിക്കുന്നു. ട്രെയിനും സ്വകാര്യ ബസും ഒരുപോലെ കുറയുമ്പോൾ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ അമിത തിരക്കാണ്.

പ്രിയദർശിനി പദ്ധതിക്ക് അനുസൃതമായി കണ്ണൂർ-കാസർകോട് റൂട്ടിൽ അധിക ഓർഡിനറി സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഓണം എത്തുന്നതിനു മുൻപേ അധികൃതർ ഉണരണമെന്നാണ് കാസർകോട്ടെ യാത്രക്കാരുടെ ആവശ്യം.


രാത്രിയായാൽ ചുവപ്പു വെളിച്ചം
വൈകുന്നേരത്തെ പരശുറാം, നേത്രാവതി എക്സ്‌പ്രസുകൾക്കു ശേഷം ദീർഘനേരം കാസർകോട്ടേക്ക് ട്രെയിൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. തുടർന്നു വരുന്ന ചില ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയാണ്. ആഴ്ചയിൽ ആറു ദിവസം വന്ദേഭാരത് സർവീസ് ഉണ്ടെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കല്ല. നേരത്തേ ഓടിയിരുന്ന മെമു സർവീസ്, കോച്ചുകളുടെ എണ്ണം ചൂണ്ടിക്കാട്ടി പിൻവലിച്ച് വീണ്ടും പാസഞ്ചർ ട്രെയിനാക്കി മാറ്റിയതോടെ വൈകുന്നേരങ്ങളിൽ ആശ്രയിക്കാവുന്ന സർവീസുകൾ ഇല്ലാതായി. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ഷൊർണൂർ - കണ്ണൂർ സ്‌പെഷൽ, കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചർ എന്നിവയിലേതെങ്കിലും ദീർഘിപ്പിച്ചാൽ കാസർകോട്ടുകാർക്ക് ആശ്വാസമാകും.
മംഗളൂരു ജംഗ്ഷനിൽനിന്ന് രാവിലെ പുറപ്പെടുന്ന ഇന്റർസിറ്റിക്കു ശേഷം ഉച്ചയാകണം അടുത്ത ട്രെയിനിന്. ചെന്നൈ മെയിൽ, തിരുവനന്തപുരം എക്സ്പ്രസ് എന്നിവയ്ക്കിടയിലും മണിക്കൂറുകളുടെ ഇടവേളയുണ്ട്. വൈകുന്നേരം മലബാർ എക്സ്പ്രസിനുശേഷം രാത്രി വൈകി മാത്രമാണ് അടുത്ത പ്രതിദിന സർവീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL