കണ്ണൂർ: വലനിറയെ പ്രതീക്ഷകളോടെ മത്സ്യബന്ധനത്തിനുള്ള തയ്യാറെടുപ്പിലാണ് ബോട്ട് ഉടമകളും തൊഴിലാളികളും. 52 ദിവസം നീണ്ടു നിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയിൽ അവസാനിക്കുന്നതിനു മുന്നോടിയായി, പുത്തൻ പ്രതീക്ഷയോടെ കടലിലിറങ്ങാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ. ശനിയാഴ്ചപുലർച്ചെ ബോട്ടുകൾ കടലിൽ ഇറങ്ങും.
ഈ നിരോധനകാലയളവിൽ പരമ്പരാഗത മത്സ്യബന്ധനം മാത്രമാണ് അനുവദിച്ചിരുന്നത്. ഇത് സംസ്ഥാനത്ത് മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാക്കുകയും വിപണിയിൽ മത്സ്യവില ഉയരുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. നിരോധനം പിൻവലിക്കുന്നതോടെ ബോട്ടുകൾ വീണ്ടും കടലിലിറങ്ങിയാൽ വിപണിയിൽ ഉയർന്ന മത്സ്യവില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അഴീക്കൽ ഹാർബറിൽ 190ഓളം ചെറുതും വലുതുമായ ബോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് ശനിയാഴ്ച മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. മറ്റ് ബോട്ടുകൾ ആഗസ്റ്റ് മാസം അവസാനത്തോടെ ഇറങ്ങും. അറ്റകുറ്റപ്പണികൾ തീർത്ത് ഫിഷിംഗ് ബോർഡ് ഉൾപ്പെടെ പെയിന്റ് ചെയ്തു ബോട്ടിലേക്കു കയറ്റി വെച്ചു. ഇന്നലെ രാത്രിയോടെ ഇന്ധനം നിറച്ച് ബോട്ട് സജ്ജീകരിച്ചു. രാത്രിയോടെ ഐസ് നിറച്ചതിന് ശേഷം മത്സ്യബന്ധനത്തിനായി പുറപ്പെടും.
ട്രോളിംഗ് ആരംഭിച്ചതോടെ നാട്ടിലേക്ക് പോയ തൊഴിലാളികൾ എത്തി തുടങ്ങിയതായി അഴീക്കൽ ഹാർബറിലെ കൈരളി ബോട്ട് ഉടമ ഷറഫുദ്ദീൻ പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി തമിഴ്‌നാട് രാമേശ്വരം സ്വദേശികളാണ് മത്സ്യബന്ധനത്തിന് സഹായികളായി ഉള്ളത്. ബോട്ടിന്റെ സ്രാങ്ക് രാമേശ്വരം സ്വദേശി അറുമുഖം ജി.പി.എസ് സംവിധാനം വരെ സെറ്റാക്കി ഒരുക്കങ്ങൾ പൂർത്തിയാക്കി.
കയറ്റുമതി ചെയ്യപ്പെടുന്ന മത്സ്യങ്ങളായ കണവ, കൂന്തൽ, കിളിമീൻ, തളയൻ എന്നീ മത്സ്യങ്ങൾ കൂടുതലായി ലഭ്യമാവുമെന്ന പ്രതീക്ഷയോടെയാണ് ശനിയാഴ്ച മത്സ്യബന്ധനത്തിനിറങ്ങുന്നത്.
ഡീസലിന്റെ വില വർദ്ധനവും തൊഴിലാളി ക്ഷാമവും മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വലകൾ, നൂലുകൾ ഉൾപ്പെടെ സകല സാധനങ്ങൾക്കും വിലവർദ്ധിച്ചിരിക്കുകയാണ്.
ബോട്ട് ഉടമകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |