
കാസർകോട്: ഗണേശോത്സവത്തിന്റെ ഒരുക്കം അവസാന ഘട്ടത്തിലെത്തി നിൽക്കെ വിഗ്രഹങ്ങളുടെ മിനുക്കുപണിയിലാണ് കാസർകോട് നെല്ലിക്കുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനടുത്ത ശില്പി ലക്ഷ്മീശ ആചാര്യയും കുടുംബവും. നെല്ലിക്കുന്ന് ബീച്ചിലേക്കുള്ള റോഡരുകിലെ ശ്രീറാം നിവാസിലെ പണിപ്പുരയിൽ ചെറുതും വലുതുമായി കമനീയമായ ഗണേശ വിഗ്രഹങ്ങൾ നിരന്നുകഴിഞ്ഞു. കഴിഞ്ഞ 34 വർഷമായി സംസ്ഥാനത്തെ തന്നെ ഗണപതി വിഗ്രഹങ്ങളുടെ പ്രധാന ശില്പിയാണ് ഇദ്ദേഹം.
എല്ലാ വർഷവും ഗണേശ വിഗ്രഹങ്ങൾ തേടി സംഘാടകരും ഭക്തരും സമീപിക്കുന്നത് ലക്ഷ്മീശ ആചാര്യയുടെ അടുത്താണ്. തുളുനാട്ടിൽ ഗണേശോത്സവത്തിന് തുളുനാട്ടിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് കലാകാരനും ശില്പിയുമായ ലക്ഷ്മീശ ആചാര്യ തന്റെ ശില്പ ചാതുര്യം 34 വർഷം മുമ്പ് ഗണേശ വിഗ്രഹ നിർമ്മാണത്തിലേക്ക് മാറിയത്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികൾ ഗണേശ വിഗ്രഹം നിർമ്മിക്കാൻ തേടിയെത്തുന്നത് ഈ അനുഗ്രഹീത കലാകാരനെയായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വീടുകളിലും ക്ഷേത്രങ്ങളിലും ലക്ഷ്മീശയുടെ പണിപ്പുരയിൽ അണിയിച്ചൊരുക്കിയ വിനായക വിഗ്രഹങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്.
കളിമണ്ണിൽ വിരിയുന്ന വിസ്മയരൂപം
കളിമണ്ണിലാണ് ലക്ഷ്മീശ വിഗ്രഹങ്ങൾ തീർക്കുന്നത്. ക്ഷാമം നേരിട്ടതോടെ കർണ്ണാടക പുത്തൂർ, കല്ലടുക്കയിൽ നിന്നാണ് കളിമണ്ണ് എത്തിച്ചത്. ഗണപതിയുടെ കിരീടം കളിമണ്ണിലാണ് തീർക്കുന്നത്. വീട്ടുകാർ ആവശ്യപ്പെട്ടാൽ വെള്ളി കിരീടവും പണിത് നൽകും. കുടുംബം മുഴുവൻ ഇദ്ദേഹത്തെ നിർമ്മാണത്തിൽ സഹായിക്കുന്നുണ്ട്. ശില്പകലയിൽ പ്രാവീണ്യം നേടിയ അനുജൻ യോഗീശ്വ ആചാര്യയും അനുജന്റെ മക്കളുമാണ് പ്രധാന സഹായികൾ. ആചാര്യയുടെ പണിപ്പുരയിൽ ഒരുങ്ങുന്ന ഏറ്റവും വലിയ വിഗ്രഹം കാസർകോട് മല്ലികാർജുന ക്ഷേത്രത്തിലെ ഗണേശോത്സവതിനുള്ളതാണ്. ഒന്നര അടി മുതൽ ഏഴ് അടിവരെയുള്ള വിഗ്രഹങ്ങൾ പണിയുന്നുണ്ട്. അസംസ്‌കൃത സാധനങ്ങൾക്കും പെയിന്റിനും കളിമണ്ണിനും അടക്കം എത്തിക്കാൻ ചിലവുകൾ വർദ്ധിച്ചത് വിഗ്രഹ നിർമ്മാണത്തെ ബാധിച്ചതായി ലക്ഷ്മീശ ആചാര്യ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |