
പരിഗണനാവിഷയങ്ങൾ ചർച്ച ചെയ്ത് ജില്ലാസെക്രട്ടറിയേറ്റ്
കണ്ണൂർ: പാർട്ടിയെ ഞെട്ടിച്ച പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോൽവി വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യുന്നതിന് മുന്നോടിയായി കരുതലോടെ കണ്ണൂർ സി.പി.എം. വിശാലസംസ്ഥാന സമിതിയോഗത്തിന് മുന്നോടിയായി ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വിമർശനത്തിലേക്ക് കടക്കേണ്ടതില്ലെന്നായിരുന്നു പ്രധാന തീരുമാനം.
പാർട്ടി തീരുമാനങ്ങൾ കൂട്ടായ നേതൃത്വമാണ് എടുക്കുന്നതെന്നിരിക്കെ തോൽവിയുടെ ഉത്തരവാദിത്തം വ്യക്തികളിൽ ചാർത്തരുതെന്നായിരുന്നു നിർദേശം.തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഇടപെട്ടിരുന്നു എന്ന് വിമർശനത്തിന് വഴിവയ്ക്കാനുള്ള സാദ്ധ്യത നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്.
പയ്യന്നൂർ, തളിപ്പറമ്പ് വിഷയങ്ങളിൽ ജില്ലാ കമ്മിറ്റിയുടെ നിർദേശം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. സമിതിയുടെ ചർച്ചയ്ക്ക് ശേഷമായിരിക്കും ഇരു മണ്ഡലങ്ങളിലെയും സംഘടനാ നടപടികളിൽ അന്തിമ തീരുമാനം.
ഏരിയാ കമ്മിറ്റി പിരിച്ചുവിടില്ല, എന്നാൽ നടപടി
പയ്യന്നൂരിലെ പാർട്ടി അഴിച്ചുപണി സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നു.കമ്മിറ്റിയിൽ സമ്പൂർണ അഴിച്ചുപണി ഉണ്ടാകില്ലെന്നാണ് സൂചന. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടാൽ അത് വിഭാഗീയ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്നും കടുത്ത നടപടികൾ പൊതുജനങ്ങൾക്കിടയിൽ തെറ്റായ ധാരണ സൃഷ്ടിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം, ഏരിയാ സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയിലേക്ക് കടക്കുമെന്ന സൂചനയുമുണ്ട്.പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം നേരിട്ടത് സമാനതകളില്ലാത്ത തോൽവിയാണ്. പയ്യന്നൂരിൽ വിഭാഗീയ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. വോട്ട് അട്ടിമറിക്ക് ചില നേതാക്കൾ തന്നെ മുൻകൈയെടുത്തെന്ന് പാർട്ടിയുടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട ചില ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് താക്കീത് നൽകാനും, ചിലർക്കെതിരെ മാത്രം നടപടി സ്വീകരിക്കാനുമാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |