
താൽക്കാലികമായി സമരം നിർത്തി
കണ്ണൂർ: 2017 മുതൽ 2021 വരെ വാരം യു.പി സ്‌കൂളിൽ സേവനമനുഷ്ഠിച്ചുവരുന്ന ആറ് അദ്ധ്യാപകർ കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ആരംഭിച്ച സമരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താത്ക്കാലികമായി അവസാനിപ്പിച്ചു. ഇന്നലെ രാവിലെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി എ.ഇ.ഓഫീസിലെത്തി സമരക്കാരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം നിർത്തിവച്ചത്. ജില്ല വിദ്യാഭ്യാസ ഓഫീസിൽ ഇന്ന് അദ്ധ്യാപകരുമായുള്ള ചർച്ച നടക്കും.
എ.ഇ.ഒ സുജിത്ത്, സ്‌കൂൾ മാനേജർ വത്സൻ മഠത്തിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഈ അദ്ധ്യാപകർക്ക് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് എ.ഇ.ഒയുടെ റിപ്പോർട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിച്ചിരുന്നു.റിപ്പോർട്ടിൽ വ്യക്തത വരുത്തുനതിനായാണ് ഇന്ന് വീണ്ടും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് യോഗം ചേരുന്നത്. ചർച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് രണ്ട് ദിവസങ്ങൾക്കകം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അയക്കും.നിയമനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും കത്ത് നൽകിയിരുന്നു.
എ.ഇ.ഓഫീസിന് മുന്നിൽ സമരം നടക്കുന്നത് സ്‌കൂൾ മാനേജർ വത്സൻ മഠത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.പിന്നാലെയാണ് ചർച്ചകൾക്ക് വേഗം കൂടിയത്.ഈ വിദ്യാലയത്തിൽ 2019 ൽ നിയമിതയായ അദ്ധ്യാപികയ്ക്ക് സീനിയോറിറ്റി മറികടന്ന് നിയമന അംഗീകാരം നൽകിയത് വിവാദമായിരുന്നു. തുടർനിയമനങ്ങളിൽ അംഗീകാരം വൈകുന്നതിന് ഇത് കാരണമായതായി നിയമനാംഗീകാരം കാത്തിരിക്കുന്ന അദ്ധ്യാപകർ പറഞ്ഞു.ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഗുരുതര വീഴ്ച്ചകളാണ് വിഷയം നീണ്ടുപോവുന്നതിന് കാരണമെന്ന് സമരത്തിന് പിന്തുണയുമായെത്തിയ സ്‌കൂൾ മാനേജർ വത്സൻ മഠത്തിൽ പറഞ്ഞു.
മുൻ വിദ്യാഭ്യാസമന്ത്രിയുടെ താക്കീതും ഫലം കണ്ടില്ല
അദ്ധ്യാപകരുടെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി.ശിവൻകുട്ടി കഴിഞ്ഞ വർഷം ജൂലായിൽ എ.ഇ ഓഫീസിൽ മിന്നൽ സന്ദർശനം നടത്തിയത് സംസ്ഥാനതല ശ്രദ്ധ നേടിയിരുന്നു. വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി അന്ന് ഉദ്യോഗസ്ഥർക്ക് താക്കീതും നൽകിയിരുന്നു. എന്നാൽ തുടർനടപടിയിൽ തീരുമാനം ഉണ്ടായില്ല.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |