കൊല്ലം: ലോകകപ്പ് മത്സരങ്ങൾക്കിടെ ജില്ലയിൽ അടിക്കടി ലൈൻ ഓഫ് ചെയ്യുന്നത് കായികപ്രേമികളിൽ നിരാശയും അമർഷവുമുണ്ടാക്കുന്നു.
പ്രധാന മത്സരങ്ങൾ രാത്രി 9.30, 10.30 സമയങ്ങളിൽ നടക്കുമ്പോൾ വൈകിട്ട് 6 മുതൽ രാത്രി 12 വരെ കെ.എസ്.ഇ.ബി നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ആരാധകർക്ക് തിരിച്ചടിയാകുന്നത്. ചില ദിവസങ്ങളിൽ അർദ്ധരാത്രി 12നും 1നും ഇടയിലുള്ള അപ്രതീക്ഷിത കറണ്ട് പോക്കും, പകൽ 9 മുതൽ 5 വരെയുള്ള അറ്റകുറ്റപ്പണികളും ഫുട്ബോൾ പ്രേമികളെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസം പോർച്ചുഗലിന്റെ മത്സരത്തിനിടയിലും വൈദ്യുതി മുടങ്ങിയതോടെ കെ.എസ്.ഇ.ബി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം ഇരമ്പി. ഇന്നലെ നടന്ന ചെക് റിപ്പബ്ലിക് - സൗത്ത് ആഫ്രിക്ക മത്സരത്തിന് പിന്നാലെ വരും ദിവസങ്ങളിലെ കളികളിലും കറണ്ട് പോകുമോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ, കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ജൂൺ 30 വരെ വൈകിട്ട് 6 മുതൽ രാത്രി 12 വരെ പരിമിത നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു.
പ്രതിഷേധ പന്തുമായി ഡി.വൈ.എഫ്.ഐ :
ഫുട്ബോൾ മത്സരങ്ങൾക്കിടെയുള്ള കറണ്ട് പോക്കിനെതിരെ വേറിട്ട സമരവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. കെ.എസ്.ഇ.ബി ഓഫീസുകളുടെ പരിസരത്ത് ഫുട്ബോൾ ജേഴ്സി അണിഞ്ഞ് പന്തുതട്ടിയാണ് പ്രതിഷേധിക്കുക. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
കറണ്ട് കളയരുത്, പ്ളീസ്!
ജൂൺ 20 (ശനി): നെതർലൻഡ്‌സ് - സ്വീഡൻ (രാത്രി 10.30)
ജൂൺ 21 (ഞായർ): സ്‌പെയിൻ - സൗദി അറേബ്യ (രാത്രി 9.30 )
ജൂൺ 22 (തിങ്കൾ): അർജന്റീന - ഓസ്ട്രിയ (രാത്രി 10.30)
ജൂൺ 23 (ചൊവ്വ): പോർച്ചുഗൽ - ഉസ്ബെക്കിസ്ഥാൻ (രാത്രി 10.30)
(ജൂൺ 24 മുതൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾ ഒരേ സമയം നടക്കുന്നതിനാൽ ഭൂരിഭാഗം മത്സരങ്ങളും രാത്രി 12:30നും പുലർച്ചെയുമായിരിക്കും).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |