കൊട്ടാരക്കര: യുവാവിനെ കമ്പിവടി ഉപയോഗിച്ച് മൃഗീയമായി തല്ലിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. മയ്യനാട് ആതിര ഭവനിൽ അനിലിനെ (23) കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ മയ്യനാട് തെക്കുകര പണ്ടാലയിൽ തെക്കതിൽ വീട്ടിൽ സന്തോഷിനെയാണ് (37) പട്ടികജാതി - പട്ടിക വർഗ്ഗ (അതിക്രമം തടയൽ) പ്രത്യേക കോടതി ജഡ്‌ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട അനിലിന്റെ സഹോദരി ഭർത്താവുമായ മയ്യനാട് തെക്കുംകര കുളങ്ങര പുത്തൻവീട്ടിൽ അനീഷ് വിചാരണ വേളയിൽ മരണമടഞ്ഞിരുന്നു. പിഴ തുകയും വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം നിജപ്പെടുത്തുന്ന തുകയും
കൊല്ലപ്പെട്ട അനിലിന്റെ മാതാവ് ബേബിക്ക് നൽകാനും ഉത്തരവായി. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട അനിലിന്റെ സഹോദരി ആതിര ഇതര സമുദായക്കാരനായ അനീഷിനെ വിവാഹം കഴിക്കുകയും തുടർന്ന് സ്വത്ത് സംബന്ധിച്ച് അനീഷ് ആതിരയുടെ മാതാപിതാക്കളുമായി നിരന്തരം വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. സംഭവ ദിവസവും
ഇത് സംബന്ധിച്ച് വാക്ക് തർക്കം ഉണ്ടാക്കിയ ശേഷം അനീഷ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കൂലി വേല കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരൻ അനിലിനോട് ആതിര വിവരം പറയുകയും ഭർത്താവിനെ അനുനയിപ്പിച്ച് കൊണ്ടുവരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് അനിൽ സുഹൃത്തായ ഷമീറിനെയും കൂട്ടിയുള്ള അന്വഷണത്തിനൊടുവിൽ അനീഷ് രണ്ടാം പ്രതി സന്തോഷിന്റെ വീട്ടിലുണ്ടെന്ന് മനസിലാക്കുകയും അർദ്ധരാത്രിയിൽ അവിടെ എത്തിയ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഷമീറിനെ വിരട്ടി ഓടിച്ചതിന് ശേഷം അനീഷും സന്തോഷം ചേർന്നു അനിലിനെ അടിച്ചു കൊല്ലുകയുമായിരുന്നു. വിചാരണ വേളയിൽ പല സാക്ഷികളും കൂറുമാറിയിരുന്നു.
26 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.എസ്. സന്തോഷ് കുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |