കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് ഏർപ്പെടുത്തിയിരിക്കുന്ന ട്രോളിംഗ് നിരോധനം പൊളിച്ച് തമിഴ് വള്ളങ്ങൾ നിരോധിത വലകൾ ഉപയോഗിച്ച് അടിത്തട്ട് മത്സ്യങ്ങൾ വ്യാപകമായി പിടിക്കുന്നു. ഇത്തരം മത്സ്യങ്ങൾ ഹാർബറുകളിലെത്തിച്ച് പരസ്യമായി ലേലം ചെയ്ത് വിറ്റിട്ടും ഫിഷറീസ് വകുപ്പ് കണ്ടഭാവം നടിക്കുന്നില്ല.
ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് ഉപരിതല മത്സ്യങ്ങളെ പിടിക്കാൻ മാത്രമാണ് പരമ്പരാഗത വള്ളങ്ങൾക്ക് അനുമതിയുള്ളു. അത്തരം മത്സ്യങ്ങളെ പിടികൂടാനുള്ള വല ഉപയോഗിക്കാനേ ഇക്കാലത്ത് വള്ളങ്ങൾക്ക് അനുമതിയുള്ളു. മുൻ കാലങ്ങളിലും ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ ബോട്ടുകൾ ഒഴിയുന്നത് മുതലെടുത്ത് അടിത്തട്ട് മത്സ്യങ്ങളെ പിടികൂടാൻ തമിഴ് വള്ളങ്ങൾ എത്തുമായിരുന്നു.
എന്നാൽ ഇത്തവണ കൂടുതൽ വള്ളങ്ങളെത്തി വ്യാപകമായി അടിത്തട്ട് മത്സ്യങ്ങളെയും പൊടിമീനുകളെയും പിടിക്കുകയാണ്. ബോട്ടുകൾ ഇല്ലാത്തതിനാൽ തമിഴ് വള്ളങ്ങൾ കൊണ്ടുവരുന്ന അടിത്തട്ട് മത്സ്യങ്ങൾക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിരോധിച്ചിട്ടുള്ള വലകളാണ് അവർ ഇവിടെ ഉപയോഗിക്കുന്നത്.
തദ്ദേശീയരുടെ ജീവിതം തകരും
തമിഴ് വള്ളങ്ങൾ കൂട്ടത്തോടെയെത്തി പ്രജനന കാലത്ത് അടിത്തട്ട് മത്സ്യങ്ങളെ പിടിക്കുന്നത് വരും മാസങ്ങളിൽ തദ്ദേശീയ വള്ളങ്ങൾക്കും ബോട്ടുകൾക്കും മത്സ്യലഭ്യത കുറയാൻ ഇടയാക്കും. ഇതോടെ വള്ളങ്ങളും ബോട്ടുകളും കടുത്ത നഷ്ടത്തിലാകും. ഹാർബറുകളിൽ അടിത്തട്ട് മത്സ്യങ്ങളായ കിളിമീൻ, മാന്തൽ, ചെമ്മീൻ വർഗങ്ങളുടെയും പൊടിമീനുകളുടെയും ലേലം തകൃതിയായി നടക്കുന്നത് കോസ്റ്റൽ പൊലീസ് ഫിഷറീസ് വകുപ്പിനെ രണ്ടാഴ്ച മുമ്പേ അറിയിച്ചിരുന്നു.
ഉപരിതല മത്സ്യങ്ങൾ
ചാള, മത്തി, അയല, നെത്തോലി,കാരൽ
അടിത്തട്ട് മത്സ്യങ്ങൾ
കിളിമീൻ, മാന്തൽ, ഞണ്ട്, ചെമ്മീൻ വർഗങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |