അഞ്ചാലുംമൂട്: അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ തെക്കേ മതിൽ നിർമ്മാണം 'നടവഴി'യിൽ തട്ടി സ്തംഭിച്ചു! ഉള്ളിലേക്ക് മാറ്റി മതിൽ നിർമ്മിച്ച് നടവഴിക്ക് വീതി കൂട്ടി നൽകണമെന്ന് സമീപത്തെ രണ്ടു കുടുംബങ്ങൾ ഉന്നയിച്ച ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പും സ്കൂൾ അധികൃതരും വ്യക്തമാക്കിയതോടെയാണ്, ഈ മാസം 30ന് കരാർ കാലാവധി അവസാനിക്കുന്ന നിർമ്മാണം പ്രതിസന്ധിയിലായത്.
രണ്ട് കുടുംബങ്ങളുടെ ഏക യാത്രാമാർഗ്ഗമാണ് ഈ നടവഴി. ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം തുടങ്ങിയത്.
നിലവിൽ പ്രവേശനകവാടത്തിന്റെയും മുൻവശത്തെ ചുറ്റുമതിലിന്റെയും പണികളാണ് പുരോഗമിക്കുന്നത്. ഇതിന് പിന്നാലെ തെക്കേ മതിലിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കെ തർക്കമുണ്ടായി. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്കൂൾ അധികൃതരുടെ അഭിപ്രായം തേടി. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ പി.ടി.എ കമ്മിറ്റിയും സമീപവാസികളും യോഗം ചേർന്നെങ്കിലും സർക്കാർ ഭൂമി വിട്ടുനൽകാൻ നിയമപരമായി കഴിയില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. പ്രത്യേക അനുമതി വാങ്ങാൻ സാവകാശം വേണമെന്നും അതുവരെ നിർമ്മാണം അനുവദിക്കില്ലെന്നും കാണിച്ച് നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. തർക്കം കാരണം നിർമ്മാണം നടന്നില്ലെങ്കിൽ പൂർത്തീകരിച്ച ജോലികൾ ഒഴികെയുള്ളവയുടെ തുക പാഴാകുമെന്ന് സ്കൂൾ അധികൃതർ പറയുന്നു.
സാമൂഹികവിരുദ്ധ ശല്യം
മതിൽ നിർമ്മാണം നിലച്ച ഭാഗങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. മതിൽ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇവർക്ക് യഥേഷ്ടം സ്കൂൾ പരിസരത്തേക്ക് കയറാം. സുരക്ഷ മുൻനിറുത്തി സ്കൂൾ അധികൃതർ വീണ്ടും കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ്.
പണി തുടങ്ങാൻ കഴിയുന്ന സാഹചര്യം ഒരുക്കിയാൽ നിലവിലെ കരാർ കാലാവധി നീട്ടി പൂർത്തീകരിക്കും
പി.ഡബ്‌ള്യു.ഡി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |