കൊല്ലം: എക്സൈസിന്റെ ലഹരിവിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തണ്ടറിൽ വൻ ലഹരിവേട്ടയും വ്യാപക അറസ്റ്റും. കഴിഞ്ഞ ജൂണിൽ മാത്രം മാത്രം ജില്ലയിൽ 901 റെയ്ഡുകളും 12 സംയുക്ത പരിശോധനകളും നടത്തി.
ഒരു മാസത്തിനിടെ 102 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് 88 പേരെ പിടികൂടി. വ്യാജമദ്യം, മറ്റ് ലഹരി ഇടപാടുകൾ എന്നിവയിലായി 149 കേസുകളാണെടുത്തത്. ഇതിൽ 116 പേർ പിടിയിലായി. അബ്കാരി, മയക്കുമരുന്ന് കേസുകളിലായി ആകെ 204 പേരാണ് എക്സൈസ് വലയിലായത്. കൂടാതെ കോപ്ട പ്രകാരം 715 കേസുകൾ രജിസ്റ്റർ ചെയ്ത് 1,43,000 രൂപ പിഴ ഈടാക്കുകയും 28 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് പിടികൂടിയതിൽ കൂടുതലും രാസലഹരിയാണ്. 160ഗ്രാമിലധികം എം.ഡി.എം.എയും 61 കഞ്ചാവ് ചെടികളും അര കിലോയോളം കഞ്ചാവും പരിശോധനകളിൽ പിടികൂടി. കഴിഞ്ഞ ദിവസം കൊല്ലം റേഞ്ചിൽ 6100 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായിരുന്നു. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട 4 എണ്ണമുൾപ്പെടെ ലഹരി കടത്താൻ ഉപയോഗിച്ച 12 വാഹനങ്ങൾ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്കൂൾ പരിസരങ്ങളിലും
വിദ്യാർത്ഥികളിലേക്ക് ലഹരിയെത്തുന്നത് തടയാൻ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ മാത്രം 708 പരിശോധനകളാണ് എക്സൈസ് നടത്തിയത്. ഇതിനുപുറമേ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കള്ളുഷാപ്പുകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, വിവിധ നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മാത്രം 300ൽ അധികം പരിശോധനകൾ നടത്തി. രാത്രികാല നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
വ്യാജ അരിഷ്ടവും
ഓപ്പറേഷൻ തണ്ടർ പരിശോധനകളുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് 117 ലിറ്റർ അരിഷ്ടവും എക്സൈസ് സംഘം പിടിച്ചെടുത്തു. ആയുർവേദ ഔഷധങ്ങളുടെ മറവിൽ മദ്യത്തിന് സമാനമായി ലഹരി നൽകുന്ന വ്യാജ അരിഷ്ട നിർമ്മാണവും വിപണനവും തടയാൻ വാറ്റ് കേന്ദ്രങ്ങൾക്കൊപ്പം തന്നെ ഇത്തരം നിർമ്മാണ യൂണിറ്റുകളിലും എക്സൈസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പരിശോധനകൾക്ക് ശേഷം ഇവർക്കെതിരെയും അബ്കാരി വകുപ്പ് ചുമത്തി കേസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |