
കൊല്ലം: കടയ്ക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപയും വിലപിടിപ്പുള്ള രേഖകളും കവർന്നു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് അൻപത് മീറ്റർ മാത്രം അകലെ കോടതി സാമുച്ചയത്തോട് ചേർന്നുള്ള സബ് പോസ്റ്റ് ഓഫീസിലാണ് കവർച്ച നടന്നത്. ഇന്നലെ രാത്രിയിലായിരുന്നു മോഷണം.
ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിറഭാഗത്തെ വെന്റിലേഷന്റെ കമ്പികൾ അറുത്തുമാറ്റിയാണ് അകത്ത് കടന്നത്. ഓഫീസിനുള്ളിലെ ലോക്കറും പോസ്റ്റ് പെട്ടിയും തകർത്ത് പണവും മറ്റ് സുപ്രധാന രേഖകളും മോഷ്ടിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ഇവർ പൊലീസിൽ വിവരമറിയിച്ചു.
കടയ്ക്കൽ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 1,11,952 രൂപയുടെ കറൻസികൾക്ക് പുറമെ 44,000 രൂപയുടെ ചെക്കുകൾ, 25,600 രൂപയുടെ സ്റ്റാമ്പുകൾ, 10,455 രൂപയുടെ ഇന്ത്യൻ പോസ്റ്റൽ ഓർഡറുകൾ, കൂടാതെ പോസ്റ്റ് ഓഫീസ് ചെക്ക് ബുക്കുകൾ, സർവീസ് സ്റ്റാമ്പുകൾ, ഇൻലാൻഡ് ലെറ്റർ കാർഡുകൾ എന്നിവ ഉൾപ്പെടെ 7,993 രൂപയുടെ മറ്റ് രേഖകളും മോഷണം പോയി.
കടയ്ക്കൽ സബ് ഇൻസ്പെക്ടർ എസ്.ആർ.വിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |