കൊല്ലം: ജില്ലയിൽ ഇന്നലെ മഴയുടെ ശക്തി കുറവായിരുന്നെങ്കിലും നാശനഷ്ടങ്ങളുണ്ടായി. കാറ്റിലുൾപ്പെടെ അഞ്ച് വീടുകളാണ് തകർന്നത്. ഇതിൽ ഒരു വീട് പൂർണമായും തകർന്നു.
കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിൽ രണ്ടു വീടുകൾ വീതവും, പനയം, ശൂരനാട് വടക്ക്, ചടയമംഗലം എന്നിവിടങ്ങളിൽ ഓരോ വീട് വീതവുമാണ് തകർന്നത്. ഉളിയനാട് എം.എം.കെ എക്സ്പോർട്ട് കാഷ്യു ഫാക്ടറിയുടെ 65 അടി പൊക്കമുള്ള ചൂളചിമ്മിനി ഇടിഞ്ഞുവീണ് വൻ നഷ്ടമുണ്ടായി. ഫാക്ടറിയുടെ മതിലും സമീപത്തെ വൈദ്യുതി പോസ്റ്റുകളും തകർന്നു. അപകടത്തിൽ ഉളിയനാട് കരംകോട് തണ്ടിൽവീട്ടിൽ സദാനന്ദന്റെ വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. കൂടാതെ, വീടിന്റെ കിണർ പൂർണമായും തകർന്ന് മണ്ണിനടിയിൽ നികന്നുപോയി.
കുണ്ടറ ഇളമ്പള്ളൂർ ചന്ദനത്തോപ്പ് സമാന്തരപാതയിലെ ഏഴാം കുറ്റി വെട്ടിലിൽ ഭാഗത്ത് പ്രകൃതിക്ഷോഭത്തെ തുടർന്ന് റോഡരികിലെ വലിയ തണൽമരം രണ്ടായി പിളർന്നു വീണു. കുളത്തൂപ്പുഴ ചോഴിയക്കോട് മേഖലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചോഴിയക്കോട് ബിജു ഭവനിൽ രമാദേവി, സിബീഷ് പി.രാജ്, ഷാജഹാൻ എന്നിവരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായി. നിരവധി റബ്ബർ തൈകൾ, വാഴകൾ, അടയ്ക്കാമരങ്ങൾ എന്നിവ പൂർണമായും ഒലിച്ചുപോയി. വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ സ്ഥാപിച്ചിരുന്ന സോളാർ വേലിയും പോസ്റ്റുകളും സോളാർ ബാറ്ററിയും ഇൻവെർട്ടറും പൂർണമായും നശിച്ചു. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൂടാതെ, വനാതിർത്തിയിൽ നിന്നിരുന്ന കൂറ്റൻ മരം കടപുഴകി ചോഴിയക്കോട് മിൽപ്പാലം ബിജു ഭവനിൽ രമാദേവിയുടെ സോളാർ വേലിക്ക് മുകളിലേക്ക് പതിച്ചു.
ഇന്നലത്തെ മഴക്കണക്ക്
പുനലൂർ: 5.8 മി.മി
ആര്യങ്കാവ് : 21 മി.മി
കൊല്ലം: 26 മി.മി
തെന്മല: 11.5 മി.മി
കരുവേലിൽ : 4.5 മി.മി
ചവറ: 4.0 മി.മി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |