കൊല്ലം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിരന്തര ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ജില്ലയിൽ പോക്സോ കേസുകൾക്ക് കുറവില്ല. ഈവർഷം ജൂലായ് വരെ 275കേസുകളാണ് രജിസ്റ്റർ ചെയ്തത്. റൂറൽ പൊലീസ് പരിധിയിലാണ് ഇതിലേറെയും. അയൽവാസിയായ ഏഴുവയസുകാരിയെ മിഠായിയും മറ്റും നൽകി പ്രലോഭിപ്പിച്ച് 21കാരായ യുവാക്കൾ പീഡിപ്പിച്ച കേസും നാലുവയസുകാരിയായ മകളുടെ മുന്നിൽ പിതാവ് ലൈംഗിക വൈകൃതം കാട്ടിയ കേസും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നു. കുട്ടികളോട് ഏറ്റവും അടുത്തിടപഴകുന്നവരിൽ നിന്നാണ് പലപ്പോഴും ചൂഷണം നേരിടേണ്ടിവരുന്നതെന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
ഏഴുവർഷത്തിനിടെ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത് 2553പോക്സോ കേസുകൾ. കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യുന്നതിനാലാണ് എണ്ണം വർദ്ധിച്ചതെന്നാണ് പൊലീസ് വാദം. കൗമാരക്കാരുടെ ‘പ്രണയബന്ധങ്ങളുമായി’ ബന്ധപ്പെട്ടും കേസുകളുടെ എണ്ണവും ചെറുതല്ല. പോക്സോ നിയമത്തെക്കുറിച്ച് വർഷങ്ങളായി ബോധവത്കരണവും ക്ലാസുകളും നടക്കുന്നതായി അധികൃതർ പറയുമ്പോഴും കണക്കുകൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാറില്ല.
സ്കൂളുകളിൽ പറയാനിടമില്ല
ജില്ലയിൽ 946 സർക്കാർ, എയ്ഡഡ് സ്കൂളുകളുള്ളപ്പോൾ വനിതാ ശിശു വികസന വകുപ്പിന്റെ സൈക്കോ സോഷ്യൽ പദ്ധതിയുള്ളത് 84സ്കൂളുകളിൽ മാത്രം. പോക്സോ കേസുകളിൽ പലതും സ്കൂൾ കൗൺസലിംഗിലൂടെയാണ് പുറത്തുവരുന്നത്. സുരക്ഷിത ഇടമാകേണ്ട സ്കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണ്. കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്ന ശുപാർശ വർഷങ്ങളായി സർക്കാരിന്റെ മേശപ്പുറത്തുണ്ടെങ്കിലും നടപടിയില്ല.
വർഷം, കൊല്ലം സിറ്റി, റൂറൽ (കേസുകൾ)
2020, 107, 145
2021, 127, 200
2022, 178, 212
2023, 146, 229
2024, 202, 230
2025, 248, 254
2026, 125, 150 (ജൂലായ് വരെ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |